ആലപ്പുഴ: കായംകുളം കരീലക്കുളങ്ങരയിൽ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 വയസുകാരൻ ഉൾപ്പടെ നാലുപേർ മരിച്ചു. ശനിയാഴ്‌ച പുലർച്ചെ 3.50ഓടെയാണ് അപകടം.
കാർ യാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ റിയാസ് (26), ഐഷ ഫാത്തിമ (25), ബിലാൽ (5), ഉണ്ണിക്കുട്ടൻ (20) എന്നിവരാണ് മരിച്ചത്. കാറിൽ ആറുപേർ ഉണ്ടായിരുന്നെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഫയർഫോഴ്‌സും പോലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെത്തിച്ചത്. പരിക്കേറ്റ് ചികിൽസയിലുള്ള രണ്ട് പേരുടെയും നില ഗുരുതരമാണ്.
കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാർ എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നു എന്നാണ് വിവരം.
Read also: ലക്ഷദ്വീപിൽ ഇന്ന് വീണ്ടും സർവകക്ഷി യോഗം; തുടർ നടപടികൾ ചർച്ച ചെയ്യും