കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കും. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിട്ട് കാണാനാണ് തീരുമാനം.
അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡെൽഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് ആലോചന. നാളെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ എത്തുമെന്നാണ് സൂചന. അതേസമയം കഴിഞ്ഞ ദിവസം കളക്‌ടറുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
ഇതിന് പിന്നാലെ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷന്റെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. ഇന്റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചതെന്നാണ് വിശദീകരണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ലെവൽ 2 സുരക്ഷ തുടരുമെന്നും ഉത്തരവിൽ പറയുന്നു.
Read Also: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; കൂടുതൽ ഇളവുകൾക്ക് സാധ്യത