ടോകിയോ: ജാപ്പനീസ് തീരത്തെ ചുഴലിക്കാറ്റിൽ ചരക്കുകപ്പൽ കാണാതായി. കിഴക്കൻ ചൈന കടലിൽ ജപ്പാനിലെ അമാമി ദ്വീപിൽ നിന്നും 185 കിലോമീറ്റർ മാറിയാണ് കപ്പൽ സഞ്ചരിച്ചിരുന്നത്. 43 തൊഴിലാളികളും 5,800 പശുക്കളുമാണ് കാണാതായ കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇവരിൽ 39 പേർ ഫിലിപ്പൈൻസിൽ നിന്നുള്ളവരും രണ്ട് പേർ വീതം ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ആണ്. ന്യൂസിലാൻഡിൽ നിന്നും ചൈനയിലേക്ക് ചരക്കുമായി പോയ കപ്പലാണ് കാണാതായതെന്ന് ജാപ്പനീസ് കോസ്റ്റ് ഗാർഡ് പറഞ്ഞു.
സെപ്റ്റംബർ 1ന് രാവിലെ 11.35നാണ് അവസാനമായി കപ്പലിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ചത്. പിന്നീട് ഇവരുമായുള്ള ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു. ജാപ്പനീസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.കപ്പലിൽ നിന്നുള്ള അവസാന സന്ദേശം ലഭിച്ച പ്രദേശം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ അവിടെ നിന്നും ഒരു റബ്ബർ ബോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത് കാണാതായ ചരക്കുകപ്പലിൽ നിന്നുള്ളതാണെന്ന് ഉറപ്പിച്ചിട്ടില്ല.
കിഴക്കൻ ചൈന കടലിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഇന്ന് കൊറിയൻ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2003ൽ ദക്ഷിണ കൊറിയയിൽ നാശം വിതച്ച മായെമി ചുഴലിക്കാറ്റിനു സാമാനമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.