കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്‌താരത്തിനായി നടിയും എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാകും. കഴിഞ്ഞ മേയില്‍ കാവ്യ കോടതിയില്‍ ഹാജരായിരുന്നെങ്കിലും അന്ന് വിസ്‌താരം നടന്നിരുന്നില്ല. കേസില്‍ 300ലധികം സാക്ഷികളാണ് ഉള്ളത്. 178 പേരുടെ വിസ്‌താരം നിലവിൽ പൂര്‍ത്തിയായിട്ടുണ്ട്.
കേസിലെ മാപ്പുസാക്ഷിയായ വിഷ്‌ണുവിനെ കഴിഞ്ഞ മാസം അറസ്‌റ്റ് ചെയ്‌തു കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിഷ്‌ണുവിനെ അറസ്‌റ്റ് ചെയ്യാൻ വിചാരണ കോടതി ഉത്തരവിട്ടത്. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ട് പോലും വിഷ്‌ണു കോടതിയിൽ ഹാജരായിരുന്നില്ല.
കേസിലെ പത്താം പ്രതിയായിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷി ആവുകയായിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനി നടൻ ദിലീപിനോട് പണം ആവശ്യപ്പെട്ട് ജയിലിൽ വെച്ച് കത്തെഴുതിയതിന് വിഷ്‌ണു സാക്ഷിയായിരുന്നു. പിന്നീട് ജയിലിൽ നിന്നിറങ്ങിയ വിഷ്‌ണു കത്തിന്റെ പകർപ്പ് ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിക്ക് വാട്സാപ് വഴി അയച്ചുനൽകി പണം ആവശ്യപ്പെടുകയായിരുന്നു. കേസിൽ തനിക്കറിയാവുന്ന വിവരങ്ങൾ കൈമാറാമെന്ന് പറഞ്ഞാണ് ഇയാൾ പിന്നീട് മാപ്പുസാക്ഷി ആയത്.
കോവിഡ് പ്രതിസന്ധി കാരണം കേസിൽ വിചാരണ നീളുകയാണ്. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്‌ജ് ഹണി എം വർഗീസാണ് സുപ്രീം കോടതിക്ക് കത്തയച്ചത്. നിലവിലെ ലോക്ക്‌ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടൻ പൂർത്തിയാക്കാൻ കഴിയില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
ആറ് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷൽ ജഡ്‌ജ് കത്തയച്ചിരിക്കുന്നത്. ചില നടീനടൻമാരെ സാക്ഷിയായി വിസ്‌തരിക്കാൻ സമയമെടുക്കുമെന്നും സുപ്രീം കോടതിയെ അറിയിച്ചു. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.
Read also: ഇനിമുതൽ ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും വാക്‌സിനായി രജിസ്‌റ്റർ ചെയ്യാം