വയനാട്: യുവതിയോട് അശ്‌ളീല പരാമർശം നടത്തിയ കേസിൽ നടൻ വിനായകന് ജാമ്യം. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം തേടി നടൻ നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. പ്രോഗ്രാം ഉൽഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയതിന് കൽപറ്റ പോലീസാണ് വിനായകനെതിരെ കേസെടുത്തത്.
2019 ഏപ്രിൽ മാസം വയനാട്ടിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാൻ ഫോണിൽ വിളിച്ചപ്പോൾ കേട്ടാലറക്കുന്ന ഭാഷയിൽ സ്‌ത്രീത്വത്തെ അപമാനിക്കുന്ന വിധം വിനായകൻ തന്നോട് സംസാരിച്ചെന്നാണ് യുവതി പോലീസിന് നൽകിയ പരാതി. അശ്‌ളീല ചുവയോടെ സംസാരിച്ചു, സ്‌ത്രീത്വത്തെ അധിക്ഷേപിച്ചു തുടങ്ങി പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് വിനായകനെതിരെ കേസെടുത്തത്.
Also Read: വാളയാർ അന്വേഷണം അട്ടിമറിച്ചത് കേരളത്തിന് വലിയ നാണക്കേട്; ഉമ്മൻ ചാണ്ടി
നടൻ കുറ്റം സമ്മതിച്ചതായി കൽപ്പറ്റ പോലീസ് തയാറാക്കിയ കുറ്റപത്രത്തിലുണ്ട്. ഫോണിലൂടെയുള്ള സംഭാഷണമായതിനാൽ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്‌ഥിരീകരിച്ചതിന് ശേഷമാണ് പോലീസ് കുറ്റപത്രം തയാറാക്കിയത്.