കാസർഗോഡ്: മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരക്ക് പണം നൽകിയ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പുറമെ കൂടുതൽ പേരെ പ്രതി ചേർക്കാൻ പോലീസ്. സുന്ദരയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ബിജെപി പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, ആശോക് ഷെട്ടി എന്നിവരെയും കേസിൽ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇരുവരുടെയും പേരുകൾ ഇടത് സ്‌ഥാനാർഥി വിവി രമേശൻ സമർപ്പിച്ച പരാതിയിൽ പറയുന്നുണ്ട്. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുന്നതിനൊപ്പം ഇവർക്ക് എതിരായി ഗുരുതര വകുപ്പുകൾ ചുമത്താനും സാധ്യതയുണ്ട്. നിലവിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ കെ സുരേന്ദ്രന്റെ പേര് മാത്രമാണുള്ളത്.
കഴിഞ്ഞ ദിവസം സുന്ദര പോലീസിൽ നൽകിയ മൊഴിയിൽ ബിജെപി പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയെന്നും തടങ്കലിൽ പാർപ്പിച്ചെന്നും പറയുന്നുണ്ട്. അതേസമയം, കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി സുന്ദരയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും.
Read also: കണ്ണൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി; വൻ ക്രമക്കേട് നടന്നതായി വിജിലൻസ്