മഞ്ചേരി: കരുവാരക്കുണ്ടിൽ ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശിയായ 34 കാരനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി പിടി പ്രകാശ് ശിക്ഷിച്ചത്. 2018 ജൂലൈ 30ന് ആണ് പതിനാറുകാരിയായ പെൺകുട്ടിയെ വീട്ടിൽവെച്ച് പ്രതി ബലാൽസംഗം ചെയ്‌തത്. സംഭവം നടന്ന് രണ്ടുവർഷത്തിനുള്ളിലാണ് വിചാരണ പൂർത്തിയായത്.
ബലാൽസംഗ കുറ്റത്തിന് മരണം വരെ ജീവപര്യന്തം കഠിന തടവും, 50,000 രൂപ പിഴയും, ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അനുഭവിക്കണം. പലതവണ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് പോക്‌സോ വകുപ്പ് പ്രകാരം ഏഴ് വർഷം വീതം കഠിന തടവും 50,000 രൂപ പിഴയും അടക്കണം. സ്‌ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ഒരു വർഷം കഠിന തടവും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം കഠിന തടവും അനുഭവിക്കണം. പിഴ അടക്കാത്ത പക്ഷം രണ്ട് വർഷം വീതം കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി.
കേസിൽ 16 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്‌തരിച്ചത്. 14 തെളിവുകളും ഹാജരാക്കി. പെൺകുട്ടിയുടെ തുവ്വൂരിലെ വീട്ടിലാണ് കേസിനാസ്‌പദമായ സംഭവം. വിദേശ കപ്പലിലെ ജീവനക്കാരനായ പ്രതി അവധിക്ക് വരുമ്പോൾ കരുവാരക്കുണ്ടിലെ ഭാര്യ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്ത് ആയിരുന്നു പ്രതി ഭാര്യയുടെ അനുജത്തിയെ പീഡിപ്പിച്ചത്. അതേസമയം, പ്രതിക്കെതിരെ വധശ്രമത്തിനും സ്‌ത്രീധന പീഡനത്തിനും ഭാര്യ നൽകിയ കേസ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിലവിലുണ്ട്.
Most Read: ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്കേറ്റ സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു