ന്യൂഡെൽഹി: ജയിലുകളിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട ഹരജിയിൽ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് നോട്ടീസയച്ചു സുപ്രീം കോടതി. കേരളത്തിന് പുറമെ, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ് സംസ്‌ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടതായി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജഡ്‌ജിമാരായ ജെബി പാർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്‌തമാക്കി. വിഷയത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി കോടതിയെ സഹായിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദ്ദേശിച്ചു.
കൂടാതെ, എല്ലാ സംസ്‌ഥാനങ്ങളിലെയും ജയിൽ ചട്ടങ്ങൾ പരിശോധിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജയിലിനകത്ത് കടുത്ത ജാതിവിവേചനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തക സുകന്യ ശാന്തയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ജയിൽ ചട്ടങ്ങളിലെ ചില വ്യവസ്‌ഥകൾ തടവുകാർക്കിടയിൽ ജാതിവിവേചനം പ്രോൽസാഹിപ്പിക്കുന്നത് ആണെന്നാണ് ഹരജിയിലെ ആരോപണം.
ജാതിയുടെ അടിസ്‌ഥാനത്തിലാണ് തടവുകാർക്ക് ജോലി നൽകുന്നത്. പട്ടിക വിഭാഗത്തിൽ ഉള്ളവരെക്കൊണ്ട് മാത്രമാണ് ശുചിമുറി വൃത്തിയാക്കൽ ജോലികൾ ചെയ്യിക്കുന്നത്. അതിനാൽ, ജാതി വിവേചനം പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ സംസ്‌ഥാനങ്ങളിലെ ജയിൽ ചട്ടങ്ങൾ പിൻവലിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| കൊച്ചുവേളി, നേമം റെയിൽവേ സ്‌റ്റേഷനുകളുടെ പേര് മാറ്റാൻ കേരളം; കിട്ടുമോ പച്ചക്കൊടി?