കുഡ്ഡലൂര്‍: തമിഴ്‌നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡണ്ടിന് നേരെയും ജാതി അധിക്ഷേപം നടന്നതായി പരാതി. കുഡ്ഡലൂരില്‍ വെച്ചു നടന്ന യോഗത്തില്‍ മറ്റുള്ളര്‍ എല്ലാവരും കസേരയില്‍ ഇരുന്നപ്പോള്‍ ഇവരെ മാത്രം തറയില്‍ ഇരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തേര്‍ക്കുതിട്ടൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായ രാജേശ്വരിക്കാണ് ദുരനുഭവം ഉണ്ടായത്.
ഈ വര്‍ഷം ജനുവരിയിലാണ് രാജേശ്വരി പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപെട്ടത്. പട്ടിക ജാതി വിഭാഗത്തിന് നീക്കി വെച്ച മണ്ഡലത്തില്‍ ഇവര്‍ അദ്ധ്യക്ഷനായതോടെ ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു.
പഞ്ചായത്തിലും മറ്റ് ഇടങ്ങളിലും നടക്കുന്ന യോഗങ്ങളില്‍ എല്ലാം തന്നെ തറയില്‍ ഇരുന്നാണ് പങ്കെടുപ്പിച്ചതെന്ന് രാജേശ്വരി പരാതിയില്‍ പറയുന്നു. തേര്‍ക്കുതിട്ടൈ ഗ്രാമത്തില്‍ അഞ്ഞൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന സമുദായക്കാരാണ്.
സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹന്‍ രാജിനെതിരെ പോലീസ് കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌തു.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് തിരുവള്ളൂരില്‍ വെച്ച് ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച ദളിത് പഞ്ചായത്ത് പ്രസിഡണ്ടിനെ ചില ആളുകള്‍ തടഞ്ഞത് വന്‍ വിവാദമായിരുന്നു.
Read Also: പ്രവർത്തനത്തിൽ വീഴ്‌ചയില്ല; മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചു വിടേണ്ടതില്ലെന്ന് തമിഴ്‌നാട്