ന്യൂ ഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട ഉപസമിതിയെ പിരിച്ചു വിടരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീം കോടതിയിൽ. മേൽനോട്ട സമിതി കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്‌ച വരുത്തി എന്ന വാദം അടിസ്‌ഥാന രഹിതമാണെന്ന് വ്യക്‌തമാക്കി തമിഴ്‌നാട് സത്യവാങ് മൂലം കോടതിയിൽ സമർപ്പിച്ചു. ഡാമിന്റെ അറ്റകുറ്റ പണികളിൽ വീഴ്‌ച വരുത്തി എന്ന വാദവും തമിഴ്‌നാട് തള്ളി. മേൽനോട്ട സമിതി ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച് സ്വകാര്യ വ്യക്‌തി നൽകിയ ഹരജിയിലാണ് വിശദീകരണവുമായി തമിഴ്‌നാട് എത്തിയത്.
Also Read: മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകളില്ല; കോടതി ഇടപെടൽ വേണ്ട; കേന്ദ്രം സുപ്രീം കോടതിയിൽ
മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതിക്കെതിരേ റിട്ട് ഹരജിയാണ് നൽകിയിരുന്നത്. ഭരണഘടനാ ബെഞ്ച് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിൽ നിന്ന് സമിതി ഒഴിഞ്ഞ് മാറുന്നു എന്നും ആരോപണം ഉണ്ടായിരുന്നു. 2014 ലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം അണക്കെട്ടുമായി ബന്ധപ്പെട്ട റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രമെന്റേഷൻ സ്‌കീം എന്നിവ തയാറാക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് മേൽനോട്ട സമിതിയാണ്. ഈ ഉത്തരവാദിത്തത്തിൽ നിന്നാണ് സമിതി ഒഴിഞ്ഞ് നിൽക്കുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉപസമിതി പിരിച്ച് വിടണമെന്നും ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കരുതെന്നും ഹരജിയിൽ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് തമിഴ്‌നാട് രംഗത്തെത്തിയത്.