അഗർത്തല: കന്നുകാലിക്കടത്ത് ആരോപിച്ച് ത്രിപുരയിൽ മൂന്ന് ചെറുപ്പക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ മൗനം പാലിച്ച് പോലീസ്. പ്രതികളിൽ ഒരാളെ പോലും ഇതുവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടില്ല. ഞായറാഴ്‌ച പുലർച്ചെ ത്രിപുരയിലെ ഖൊവായ് ജില്ലയിൽ ജായസ് ഹുസൈൻ (30), ബില്ലാൽ മിയ (28), സൈഫുൽ ഇസ്‌ലാം (18) എന്നിവരെയാണ് പശുക്കടത്ത് ആരോപിച്ച് ആൾകൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് അനാസ്‌ഥ കാട്ടുകയാണ്.
പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസിന്റെ വാദം. അതേസമയം, കൊല്ലപ്പെട്ട യുവാക്കൾക്കെതിരെ പശു മോഷണത്തിന് കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. സ്‌ഥിരം കുറ്റവാളികളാണ് കൊല്ലപ്പെട്ട യുവാക്കളെന്നും മാസങ്ങൾക്ക് മുൻപ് പോലീസിനെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണെന്നും ത്രിപുര ഐജി അരിന്ദം നാഥ് പറയുന്നു. ഇവർ പശുക്കളെ മോഷ്‌ടിച്ചിട്ടുണ്ട്. എന്നാൽ, അതുമാത്രമാണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. നിയമം കയ്യിലെടുക്കാൻ ജനങ്ങളെ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളെ 40ഓളം പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ പുരുഷോത്തം റോയ് ബർമൻ ആവശ്യപ്പെട്ടു. പശുവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു സമുദായത്തിനെതിരെ പ്രചാരണം നടക്കുന്നുണ്ട്. ഇതാണ് തുടർച്ചയായ ആൾക്കൂട്ട മർദ്ദനങ്ങൾക്ക് കാരണം. ഇത് തടയാൻ സംസ്‌ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: പട്ടേലിന് തിരിച്ചടി; വിവാദ ഉത്തരവുകൾക്ക് കേരള ഹൈക്കോടതിയുടെ സ്‌റ്റേ