കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന് കനത്ത തിരിച്ചടി നൽകി കേരള ഹൈക്കോടതി. പ്രഫുൽ പട്ടേലിന്റെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഡയറി ഫാമുകൾ അടച്ചുപൂട്ടുക, കുട്ടികളുടെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ചിക്കനും ബീഫും ഒഴിവാക്കുക എന്നീ തീരുമാനങ്ങളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. ലക്ഷദ്വീപ് സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ച് കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
ഹരജികളിൽ അന്തിമ ഉത്തരവ് വരുന്നത് വരെ സ്‌റ്റേ നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും ആവശ്യമായ കൂടിയാലോചനകള്‍ ഇല്ലാതെയാണ് തീരുമാനം സ്വീകരിച്ചതെന്നും ഹരജിയിൽ വ്യക്‌തമാക്കിയിരുന്നു. തീരുമാനങ്ങള്‍ക്ക് പിന്നില്‍ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്ക് ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് നീക്കം ചെയ്‌തതിന് പിന്നിലും രാഷ്‌ട്രീയ നീക്കമാണെന്ന് ഹരജിയിൽ പറയുന്നു.
അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ തീരുമാനം മൂലം സർക്കാരിന്റേത് അടക്കമുള്ള ഡയറി ഫാമുകളിലെ പശുക്കൾ സംരക്ഷണം ലഭിക്കാതെ ചത്തുപോവുകയാണ് ഉണ്ടായത്. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള നീക്കം ഗുജറാത്തിൽ നിന്നടക്കമുള്ള ചില സ്വകാര്യ കമ്പനികളെ ലക്ഷദ്വീപിലേക്ക്
കൊണ്ടുവരാനാണെന്നും ഹരജിയിൽ പറഞ്ഞിരുന്നു. എന്നാൽ, വളരെ കുറച്ച് പശുക്കൾ മാത്രമാണ് ലക്ഷദ്വീപിൽ ഉള്ളതെന്നും ഇത് വലിയ നഷ്‌ടമുണ്ടാക്കുന്നു എന്നതിനാലാണ് ഫാമുകൾ അടച്ചുപൂട്ടുന്നതെന്നും ആയിരുന്നു അഡ്‌മിനിസ്‌ട്രേഷന്റെ വാദം.
അഡ്‌മിനിസ്ട്രേറ്ററുടെ ഈ തീരുമാനങ്ങൾ ദ്വീപ് ജനതയുടെ സാമൂഹിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും അതിനാൽ കോടതി ഇടപെട്ട് തീരുമാനം ഉണ്ടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി വിവാദ ഉത്തരവുകൾ സ്‌റ്റേ ചെയ്യുകയായിരുന്നു.
Also Read: രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയ്‌ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്