തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നും കത്തിൽ പറയുന്നു. പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാൻ നേരിട്ട് കാണണമെന്ന അഭ്യർഥനയും കത്തിലുണ്ട്.
രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്‌ആർഡിഎസിനെയും സർക്കാർ നിരന്തരം ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രി ഉടൻ ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്‌ന കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കള്ളപ്പണ കേസിൽ മുഖ്യമന്ത്രി അടക്കം ഉള്ളവർക്ക് എതിരെ മൊഴി നൽകിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്‌നയുടെ വാദം. അതിനിടെ, സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്‌റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നൽകാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവർ കസ്‌റ്റംസിന് നൽകിയ മൊഴികൾ ഇഡിക്ക് നൽകാനാണ് സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. സ്വർണക്കടത്ത് കേസിലും, ഡോളർകടത്ത് കേസിലും രേഖപ്പെടുത്തിയ സ്വപ്‌നയുടെ രഹസ്യമൊഴി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സിജെഎം കോടതിയെ സമീപിച്ചിരുന്നത്.
കസ്‌റ്റംസിന് നൽകിയ രഹസ്യമൊഴിയിൽ നിലവിലെ 164 മൊഴിക്ക് സമാനമായ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടോ എന്ന് അറിയുന്നതിനായാണ് ഇഡിയുടെ നീക്കം. സ്വപ്‌ന സുരേഷിന്റെ മൊഴി എടുക്കാൻ ഇഡി നടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത ബുധനാഴ്‌ച കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സ്വപ്‌നക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
Most Read: ഡോക്‌ടർമാർക്ക് അല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തം? കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി