തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ഡോക്‌ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് മന്ത്രി ചോദിച്ചു. രണ്ട് ഡോക്‌ടർമാരെ അന്വേഷണ വിധേയമാക്കി സസ്‌പെൻഡ് ചെയ്‌തതിന് പ്രതിഷേധിക്കുമെന്ന് പറയുന്നത് എന്ത് സമീപനമാണെന്നും മന്ത്രി മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചു.
സമരത്തിലേക്ക് പോകുമെന്ന് പറയുന്നത് എന്ത് സമീപനമാണ്? ഒരു സംഭവം നടന്നാൽ സ്വീകരിക്കുന്ന സസ്‌പെൻഷൻ ശിക്ഷാ നടപടിയല്ല. എന്നാൽ അത് സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സമരത്തിലേക്ക് പോകുന്നത് അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രി പറഞ്ഞു. ആളുകളുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത നടപടിയാണിത്. രോഗി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കും.
സർക്കാർ ജനങ്ങളുടെ സർക്കാരാണ്. ജനത്തിന്റെ നികുതിപ്പണം കൊണ്ടാണ് ആശുപത്രികൾ അടക്കം പ്രവർത്തിക്കുന്നത്. അതിനാൽ ഓരോ വ്യക്‌തിയും പ്രധാനപ്പെട്ടതാണ്. മികച്ച ചികിൽസ ലഭിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു വർഷത്തിനിടെ സേവന നിലവാരം മെച്ചപ്പെടുത്താൻ പ്രത്യേകമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ഇതിനായി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അത് ചെയ്‌തില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്‌ടർമാർ ഇറങ്ങുന്നതിന് മുമ്പ് വൃക്ക അടങ്ങിയ പെട്ടിയുമായി ഇവർ ഓടുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മൊബൈൽ ക്യാമറയല്ല. അല്ലാതെ ഒരു ക്യാമറ അവിടെ ഉണ്ടായിരുന്നുവെന്ന് ഡോക്‌ടർമാർ അറിയിച്ചു. അങ്ങനെ ഒരു ക്യാമറ അവിടെ വന്നത് എങ്ങനെ എന്നത് ഉൾപ്പടെ അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹരജിയിലെ വാദം ഇന്നും തുടരും