വളർച്ചയുടെ പടവുകൾ താണ്ടുന്ന യുവ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ രോഹിത് സംസാരിക്കുന്നു; ‘വാക്കുകളുടെ പിൻബലമില്ലാതെ സന്തോഷവും വേദനയും ഉൾപ്പടെയുള്ള നിമിഷങ്ങൾ അതേ തീവ്രതയില്‍ അറിയിക്കാനുള്ള കഴിവ് ഒരോ ഫോട്ടോക്കുമുണ്ട്. അതുകൊണ്ടാണ് ഞാൻ ഫോട്ടോ ഗ്രാഫിയെ സ്‌നേഹിച്ചു തുടങ്ങിയത്.‘
പ്രചോദനമായത് അമ്മയും ജോമോന്‍ ടി ജോണും
ശരിക്കും അമ്മയാണ് ഫോട്ടോഗ്രാഫിയിലേക്ക് തിരിയാന്‍ പ്രചോദനമായത്. പഠിച്ചതൊക്കെ ബെംഗളൂരുവിലാണ്. അക്കാലത്ത് അമ്മ ഞങ്ങളുടെ ഒരു കസിന്റെ സ്‌റ്റുഡിയോയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ പതിവായി അവിടെയെത്തും. സ്‌കൂള്‍ കഴിഞ്ഞ് അമ്മയുടെ അടുത്ത് പോകും. അങ്ങനെയാണ് ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം വന്നത്. അവിടെ നിന്നാണ് ആദ്യമായി ക്യാമറ കൈയിലെടുക്കുന്നത്. ഒരു ദിവസം അവിടുത്തെ ചേട്ടന്‍ യാദൃശ്‌ചികമായി എന്നെ വിളിച്ച് ‘ചെറിയൊരു ബെര്‍ത്ത് ഡേ പരിപാടിയുണ്ട്, നീ പോയിട്ട് ചെയ്യണം എന്ന് പറഞ്ഞു.
അങ്ങനെ ‘എഫ്‌എം ടെന്‍‘ എന്നു പറയുന്ന ഫിലിം ക്യാമറയിലാണ് ഞാന്‍ സ്‌റ്റാർട്ട് ചെയ്യുന്നത്. ആ ഫങ്ഷന്റെ ചിത്രങ്ങള്‍ എടുത്തപ്പോള്‍ എല്ലാര്‍ക്കും വലിയ ഇഷ്‌ടമായി. അന്ന് ഫിലിം റോള്‍ ആയതിനാല്‍ ഇന്നത്തേതിലും ടഫ് ആയിരുന്നു. പതുക്കെ വിവാഹ വര്‍ക്കൊക്കെ ചെയ്‌തു തുടങ്ങി.
അമ്മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രചോദനമായത് ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ ആണ്. അദ്ദേഹത്തിന്റെ വർക്കുകൾ എന്നെ പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. എന്റെ ജീവിതവും അദ്ദേഹത്തിന്റെ ജീവിതവും തമ്മില്‍ കുറച്ച് സാമ്യത തോന്നാറുണ്ട്. അദ്ദേഹവും വിവാഹ ഫോട്ടോഗ്രാഫിയില്‍ നിന്നാണ് തുടങ്ങിയത്. ജോമോൻ ചേട്ടനെ പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജിസ് ജോയ് സംവിധാനം ചെയ്‌ത നിറപറയുടെ പരസ്യത്തിന്റെ വര്‍ക്കിനിടെയാണ് ചേട്ടനെ പരിചയപ്പെട്ടത്.
സിനിമയില്‍ എത്തിയത്
തമിഴിലെ പ്രമുഖ സ്‌റ്റഡി ക്യാം ഓപ്പറേറ്ററായ പി മോഹന്‍ മുരളി റാവുവിന്റെ അസിസ്‌റ്റന്റ് ആയാണ് മലയാള സിനിമയില്‍ ആദ്യം എത്തിയത്. ഇന്ദ്രജിത്തിന്റെ പൈസ പൈസ എന്ന പടത്തിലാണ് ആദ്യം വര്‍ക്ക് ചെയ്യുന്നത്. ഡി കമ്പനി, ഒളിപ്പോര്, 100 ഡിഗ്രി സെല്‍ഷ്യസ്, കാഞ്ചി എന്ന സിനിമകളിലൊക്കെ വര്‍ക്ക് ചെയ്‌തു. ലൈറ്റ് യൂണിറ്റിലും ഞാന്‍ വര്‍ക്ക് ചെയ്‌തിട്ടുണ്ട്. ഭാരതപ്പുഴയിലായിരുന്നു അതിന്റെ ചിത്രീകരണം.
പുഴയുടെ അപ്പുറത്ത് നിന്നാണ് ലൈറ്റ് അടിച്ച് കൊടുക്കേണ്ടത്. പുഴയുടെ മധ്യത്തിലേക്ക് ചന്ദ്രന്റെ പ്രകാശമാണ് എത്തിക്കേണ്ടത്. മൂന്ന് ദിവസത്തോളം അങ്ങനെ തന്നെ നില്‍ക്കുകയായിരുന്നു. അവർ പോലും അറിഞ്ഞിട്ടുണ്ടാകില്ല എത്രമാത്രം കഷടപ്പെട്ടാണ് അത് ചെയ്യുന്നതെന്ന്. അത്രയും സ്ട്രഗിൾ ചെയ്‌തിട്ടുണ്ട്. കുറെ തെറികള്‍ കേട്ടിട്ടുണ്ട്. സിനിമയില്‍ എന്ത് അവസരം കിട്ടിയാലും പോകും. ലൈറ്റ് യൂണിറ്റില്‍ വര്‍ക്ക് ചെയ്‌ത രതീഷ് ചേട്ടന്‍ ഉൾപ്പടെ കുറേപേർ സപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മലയാളത്തിൽ കരുവ് എന്ന ചിത്രത്തിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്. അത് ഒടിടിയില്‍ റിലീസിന് ഒരുങ്ങുകയാണ്.
അഞ്ചിനോടിഞ്ചോടിഞ്ചും സുരേഷ് ഗോപിയും
ടെലിവിഷനില്‍ ഇത് എന്റെ രണ്ടാമത്തെ ഷോയാണ്. അഞ്ചോടിഞ്ച് എന്ന ഷോയ്‌ക്ക് മുൻപ്, ‘സൂര്യ ജോഡി നമ്പര്‍ വണ്‍’ എന്ന ഷോയില്‍ ടെക്‌നിക്കല്‍ ടീമില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചിനോടിഞ്ചോടിഞ്ചില്‍ സുരേഷ് ഗോപിക്കൊപ്പം ശരിക്കും ഒരു ഫാന്‍ ബോയ് മുമെന്റ് ആണ്. ഞാന്‍ ആദ്യമായി കണ്ട സെലിബ്രിറ്റിയാണ് അദ്ദേഹം.
ഞാൻ എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് സുരേഷ് ഗോപി സാറിനെ ആദ്യമായി കാണുന്നത്. വേക്കഷന്‍ കാലത്ത് ഞങ്ങൾ നാട്ടിൽ വന്നതായിരുന്നു. ആ സമയത്ത് സുരേഷ് ഗോപി സാറ് കടുങ്ങല്ലൂര്‍ അമ്പലം വിസിറ്റ് ചെയ്‌തു. ഒരു സില്‍വര്‍ ഇന്നോവയില്‍ സാറ് വന്നിറങ്ങി. ഒരു മേല്‍മുണ്ടും പുതച്ച് ക്ഷേത്രത്തിലേക്ക് നടന്നു വന്നത് ഇന്നും മായാതെ മനസിലുണ്ട്. അന്ന് അവിടെ വച്ച് കുട്ടികള്‍ക്ക് പോളിയോ കൊടുക്കാനായാണ് സാറ് വന്നത്. എന്റെ അനിയന് പോളിയോ വാങ്ങാനായി ഞാന്‍ സാറിന്റെ അടുത്ത് പോയിട്ടുണ്ട്.
ജീവിതത്തില്‍ ആദ്യമായി കണ്ട സെലിബ്രിറ്റിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുന്നു എന്നത് വലിയൊരു ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം എന്നെ മെന്‍ഷന്‍ ചെയ്‌ത് ഫോട്ടോ ഇടുന്ന കാണുമ്പോള്‍ വലിയ അഭിമാനമാണ്.
അഞ്ചിനോടിഞ്ചോടിഞ്ച് ഷോ തുടങ്ങുന്നതിന് മുമ്പ് ‘മോക്ക് ഷൂട്ട്’ ഉണ്ടായിരുന്നു. അന്നാണ് സാറിനെ വീണ്ടും കാണുന്നതും പരിചയപ്പെടുന്നതും. ഈ ഷോയുടെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറാണ് ഞാന്‍. എന്നാല്‍, ഇന്നും അനിയന് പോളിയോ കൊടുത്ത സംഭവം എനിക്ക് പറയാന്‍ സാധിച്ചിട്ടില്ല. സുരേഷ് ചേട്ടനെ കൂടാതെ, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, ആസിഫ് അലി, ലെന എന്നീ സെലിബ്രിറ്റികള്‍ക്കൊപ്പവും കേരളത്തിൽ വര്‍ക്ക് ചെയ്‌തിട്ടുണ്ട്.
കോവിഡ് കാലത്ത് എനിക്ക് കിട്ടിയ ഒരു പ്ളസ് പോയിന്റാണ് അഞ്ചിനോടിഞ്ചോടിഞ്ച് എന്ന ഷോ. റിലയന്‍സ് എന്റര്‍ടെയ്‌മെന്റ് സ്‌റ്റുഡിയോയുടെ പ്രൊഡക്ഷന്‍ ഹെഡായ ഷിബിന്‍ സേത് ആണ് എന്നെ അഞ്ചിനോടിഞ്ചോടിഞ്ച് എന്ന പ്രൊജക്‌ടിലേക്ക് ക്ഷണിക്കുന്നത്. റിലയന്‍സിലെ ഡിജെ സര്‍, ഗ്യാനി സര്‍, സൂര്യ ടിവിയിലെ അഞ്ചിനോടിഞ്ചോടിഞ്ച് ഷോ ഡയറക്‌ടർ അരവിന്ദ് രഘുനന്ദന്‍, ക്രിയേറ്റീവ് ഹെഡ് റുബീന മാം എന്നിവരൊക്കെ ഒരുപാട് സപ്പോര്‍ട്ടാണ്.
കുടുംബം
എന്റെ ബാക്ക് ബോണ്‍ ശരിക്കും ഭാര്യയാണ്. സുരേഷ് ഗോപി സാര്‍ ഉൾപ്പടെ എല്ലാവരുടെയും ഫോട്ടോകള്‍ ഞാന്‍ എടുക്കുന്നു എന്നേ ഉള്ളൂ. അത് റീടച്ച് ചെയ്‌ത് മനോഹരമാക്കുന്നത് ഗ്രാഫിക് ഡിസൈനറായ എന്റെ ഭാര്യ സന്ധ്യയാണ്. മകന്‍ തുഷാര്‍ രണ്ടാം ക്ളാസിൽ പഠിക്കുന്നു.
ജീവിതത്തിലെ കയ്‌പ്പേറിയ അനേകം അനുഭവങ്ങളും ഒരുപിടി നല്ല സുഹൃത്തുക്കളും കുറെയേറെ സ്വപ്‍നങ്ങളും അതിനുപിന്നാലെ മടിയേതുമില്ലാതെ പോകാനുമുള്ള ആത്‌മാർഥതയുമാണ് ഇന്നത്തെ അഭിമാന നിമിഷത്തിലേക്ക് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ രോഹിത് ഉഷ രാജിനെ എത്തിച്ചത്. ഫോട്ടോഗ്രാഫിയുടെ പുതിയ അഴകുകൾ സൃഷ്‌ടിച്ച്, രോഹിത് മലയാള സിനിമയിൽ നിന്ന് രാജ്യാന്തര തലത്തിലേക്ക് വളരട്ടെ. മലയാളിക്ക് അഭിമാനാകട്ടെ.
Most Read: ഒരു വർഷത്തിനിടെ ആഗോള തലത്തിൽ കൊല്ലപ്പെട്ടത് 227 പരിസ്‌ഥിതി പ്രവർത്തകർ