ന്യൂഡെൽഹി: വിദ്യാർഥികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നയം പുറത്തിറക്കി. ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയാകണം സ്‌കൂൾ ബാഗുകളുടെ ആകെ ഭാരമെന്നാണ് പുതിയ നയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ശുപാർശ ചെയ്യുന്നത്. രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹോംവർക്കുകൾ നൽകരുതെന്നും പുതിയ നയത്തിൽ നിർദേശമുണ്ട്.
രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർഥികളുടെ ശരീരഭാരം പരാമവധി 22 കിലോഗ്രാമാണ്. അതിനാൽ അവരുടെ സ്‌കൂൾ ബാഗുകളുടെ തൂക്കം 2 കിലോഗ്രാമിൽ കൂടാൻ പാടില്ലെന്ന് ശുപാർശയിൽ പറയുന്നു. പ്ളസ് ടു തലത്തിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ശരീര ഭാരം 35 മുതൽ 50 കിലോ വരെ ആയതിനാൽ ബാഗുകളുടെ ഭാരം 5 കിലോഗ്രാമിൽ കൂടരുതെന്നും ശുപാർശയിലുണ്ട്.
സ്‌കൂൾ ബാഗുകളുടെ ഭാരം കുറക്കുന്നതിനുള്ള ചില നിർദേശങ്ങളും കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്നുണ്ട്. കുട്ടികളുടെ പുസ്‌തകങ്ങൾ നിശ്‌ചയിക്കുമ്പോൾ അവയുടെ ഭാരം കൂടി അധ്യാപകർ കണക്കിലെടുക്കണം. എല്ലാ പുസ്‌തകങ്ങളിലും പ്രസാധകർ പുസ്‌തകത്തിന്റെ ഭാരം അടയാളപ്പെടുത്തണം. ഗുണനിലവാരമുള്ള കുടിവെള്ളവും ഉച്ചഭക്ഷണവും സ്‌കൂളുകളിൽ തന്നെ ഉറപ്പാക്കണം. അതിലൂടെ ചോറ്റുപാത്രവും വെള്ളക്കുപ്പിയും ബാഗുകളിൽ സ്‌കൂളിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാം. ഇതിലൂടെ സ്‌കൂൾ ബാഗുകളുടെ ഭാരം ഒരു പരിധി വരെ കുറക്കാനാകുമെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
അധിക സമയം ഇരുന്ന് പഠിക്കാൻ കഴിയാത്തതിനാൽ രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹോംവർക്ക് നൽകരുതെന്ന് കേന്ദ്ര സർക്കാർ ശുപാർശ ചെയ്യുന്നുണ്ട്. ഹോം വർക്കിന് പകരം വിദ്യാർഥികളോട് വൈകുന്നേര സമയങ്ങൾ എങ്ങനെ ചെലവഴിച്ചു, എന്തൊക്കെ കളികളിൽ ഏർപ്പെട്ടു, എന്തൊക്കെ ഭക്ഷണം കഴിച്ചു തുടങ്ങിയ കാര്യങ്ങളെകുറിച്ച് ക്ളാസ് മുറികളിൽ ചോദിച്ചറിയാം.
3 മുതൽ 5ആം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ആഴ്‌ചയിൽ പരമാവധി രണ്ട് മണിക്കൂർ വരെ മാത്രമേ ഹോംവർക്കുകൾ നൽകാവൂ. വൈകുന്നേരങ്ങൾ എങ്ങനെയാണ് ചെലവഴിക്കുന്നത്, എന്ത് ഭക്ഷണം കഴിച്ചു, വിദ്യാർഥികളുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ, വീട്ടിൽ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ ക്‌ളാസിൽ ചോദിച്ചറിയാം.
6 മുതൽ 8 വരെയുള്ള ക്ളാസുകളിലെ വിദ്യാർഥികൾക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂർ വരെ ഹോംവർക്ക് നൽകാം. ഈ പ്രായം മുതലാണ് വിദ്യാർഥികൾ ഏകാഗ്രതയോടെ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങുക. അതിനാൽ ഇവർക്ക് കഥകൾ, ലേഖനങ്ങൾ, പ്രാദേശിക വിഷയങ്ങൾ, ഊർജ്‌ജ സംരക്ഷണം എന്നിവയെകുറിച്ച് എഴുതാൻ നൽകാം. 9 മുതൽ 12 വരെ ക്ളാസുകളിലെ വിദ്യാർഥികൾക്ക് ദിവസേന രണ്ട് മണിക്കൂറിലധികം ഹോംവർക്ക് നൽകരുതെന്നും കേന്ദ്ര സർക്കാർ ശുപാർശയിൽ പറയുന്നു.
Read also: നിര്‍ദേശങ്ങള്‍ രേഖാമൂലം ഉറപ്പ് നല്‍കുമെന്ന വാഗ്‌ദാനവുമായി കേന്ദ്രസര്‍ക്കാര്‍