ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം പാർലമെന്റിൽ ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപനം ഉണ്ട്.
കേരളം, പശ്‌ചിമ ബംഗാൾ, അസം, തമിഴ്‌നാട് സംസ്‌ഥാനങ്ങൾക്കാണ് പ്രഖ്യാപനം. 1100 കിലോമീറ്റർ ദേശീയപാതാ വികസനത്തിന് കേരളത്തിന് 65,000 കോടി അനുവദിച്ചു. 675 കിലോമീറ്റർ ദേശീയപാതക്കായി 25,000 കോടി രൂപ പശ്‌ചിമ ബംഗാളിനും, തമിഴ്‌നാടിന് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു.
ബജറ്റ് അവതരണത്തിനിടെ പഞ്ചാബിൽ നിന്നുള്ള എംപിമാർ പ്രതിഷേധം ഉയർത്തി. കർഷക സമരത്തെ ചൊല്ലിയാണ് പ്രതിഷേധിച്ചത്. പഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാർലമെന്റിലേക്ക് വന്നത്.
എംപിമാരായ ജസ്ബിർ സിങ് ഗിലും ഗുർജീത്ത് സിങ് ഒജ്‌ലയുമാണ് കറുത്ത ഗൗണും പോസ്‌റ്ററുമായി പാർലമെന്റിൽ എത്തിയത്. അവിടെ നിന്ന് ബജറ്റവതരണം തുടങ്ങിയപ്പോൾ തന്നെ ബഹളവും തുടങ്ങി. പല തവണ ബഹളം തുടർന്നപ്പോൾ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള ഇടപെട്ട് ബഹളം അവസാനിപ്പിക്കണമെന്ന് ശക്‌തമായ ഭഷയിൽ ആവശ്യപ്പെട്ടു.
Also Read: ഇന്ത്യയിലെ ഇസ്രയേല്‍ സ്‌ഥാനപതിക്ക് എതിരെ വധ ഭീഷണി