ന്യൂഡെൽഹി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരായ പരാതികളിൽ കഴമ്പില്ലെന്ന് കേന്ദ്രം. അതിനാൽ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ല. അതേസമയം, ലക്ഷദ്വീപ് ഘടകം ഉന്നയിച്ച പരാതികൾ ബിജെപി ദേശീയ ഘടകം ഡെൽഹിയിൽ ചർച്ച ചെയ്യും.
അഡ്‌മിനിസ്ട്രേറ്ററുടെ നടപടികളിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മറ്റ് പാർലമെന്റ് അംഗങ്ങൾ ഉൾപ്പടെയുള്ള നിരവധി ജനപ്രതിനിധികൾ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം എന്ന ആവശ്യമായിരുന്നു പൊതുവിൽ അവർ ഉന്നയിച്ചത്.
എന്നാൽ ലക്ഷദ്വീപിൽ നിയമങ്ങളും സർക്കാർ നയവും നടപ്പാക്കാനാണ് അഡിമിസ്ട്രേറ്ററുടെ ശ്രമം. നിലവിൽ ഉയർന്നിരിക്കുന്ന ആക്ഷേപങ്ങൾ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് പ്രഫുൽ പട്ടേലിന്റെ ഭാഗത്ത് വീഴ്‌ചയില്ലെന്ന നിഗമനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
അതേസമയം ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം തള്ളി. കോവിഡ് സാഹചര്യവും കർഫ്യൂ പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടി എഐസിസി സംഘത്തിന് ദ്വീപിൽ പ്രവേശനാനുമതി നൽകാനാകില്ലെന്നാണ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിശദീകരണം.
Read also: കോവിഡ് മൂന്നാം തരംഗം നേരിടാൻ യുപി തയ്യാർ; യോഗി ആദിത്യനാഥ്