ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും അന്തർസംസ്‌ഥാന യാത്രകൾ തടയരുതെന്ന് പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഏപ്രിൽ 1 മുതൽ 30 വരെ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്‌ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്.
കോവിഡ് പരിശോധനകളിലും കേസുകൾ കണ്ടെത്തുന്നതിലും ചികിൽസ ഉറപ്പാക്കുന്നതിലും സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. രോഗ വ്യാപനം കൂടുകയാണെങ്കിൽ ജില്ല, ഉപജില്ല, നഗരം, വാർഡ് തലങ്ങളിൽ സംസ്‌ഥാനങ്ങൾക്ക് ലോക്ക്‌ഡൗൺ ഏർപ്പെടുത്താവുന്നതാണ്. സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ ലോക്ക്‌ഡൗൺ ഏർപ്പെടുത്താവൂ.
ജനങ്ങൾ അന്തർ സംസ്‌ഥാന യാത്രകൾ നടത്തുന്നതോ സാധന സാമഗ്രികൾ മറ്റ് സംസ്‌ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതോ തടയരുത്. മറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അയൽരാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്‌ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും തടസപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധം വിജയം; സീറോ പ്രിവലന്‍സ് സര്‍വേ