ഡെൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജൻസ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികൾ വെടിവെയ്‌പ്പ് നടത്തിയേക്കാമെന്നാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. പോലീസിന്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം.
അതേസമയം, കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്‌ജന്റെ വീടിന് തീവച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും മണിപ്പൂരില്‍ അശാന്തി പടരുകയാണ്. ചുരചന്ദ്പൂർ, ഇംഫാൽ ഈസ്‌റ്റ്, ഇംഫാൽ വെസ്‌റ്റ് എന്നിവിടങ്ങളിൽ കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്.
കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുൻ കരസേന മേധാവി വേദ പ്രകാശ് മാലിക് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയേയും അമിത് ഷായേയും ടാഗ് ചെയ്‌താണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ജീവൻ ഏത് നിമിഷവും നഷ്‌ടപ്പെട്ടേക്കാമെന്ന് റിട്ട. ലഫ് ജനറൽ നിഷികാന്ത സിംഗ് അഭിപ്രായപ്പെട്ടു. ഇംഫാൽ സ്വദേശിയാണ് നിഷികാന്ത സിംഗ്.
മെയ് 3 മുതൽ ആരംഭിച്ച മെയ്‌തെയ്- കുകി വിഭാഗക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. മെയ്‌തെയ് വിഭാഗത്തിന്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിലേക്കെത്തിയത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്.
ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രേതര വിഭാഗമാണ് മെയ്‌തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുകി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്‌ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.
Kerala News: സംസ്‌ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗബാധ പടരുന്നു