തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലടക്കം സംസ്‌ഥാന സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. വാളയാർ, പെരിയ കൊലപാതകം, വയലാർ കൊലപാതകങ്ങളെ കുറിച്ച് പരാമർശിച്ച മന്ത്രി നിലവിൽ കേരളത്തിലെ ക്രമസമാധാന നില തകർന്ന അവസ്‌ഥയിലാണെന്നും ആരോപണം ഉന്നയിച്ചു. ഈ സാഹചര്യത്തിൽ കേരളം എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്നും നിർമല സീതാരാമൻ പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളം ഇപ്പോൾ മൗലികവാദികളുടെ നാടായി മാറിയെന്നും മന്ത്രി പരിഹസിച്ചു. ഒപ്പം തന്നെ ഹിന്ദുകൂട്ടക്കൊല നടന്ന മലബാർ കലാപത്തെ സർക്കാർ ആഘോഷമാക്കുകയാണ് ചെയ്യുന്നതെന്നും അവർ ആരോപണം ഉന്നയിച്ചു. ഇവക്ക് പുറമേ സ്വർണ്ണക്കടത്തിനെ കുറിച്ചും മന്ത്രി കടുത്ത ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്നും, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലെന്നും പറഞ്ഞ മന്ത്രി, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രിയോട് യാതൊരു വിധത്തിലുള്ള ചോദ്യങ്ങളും ഉന്നയിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും കർശന വിമർശനമാണ് മന്ത്രി ഉന്നയിച്ചത്. കോവിഡ് പ്രതിരോധത്തെക്കാൾ സംസ്‌ഥാന സർക്കാർ സമയം ചിലവഴിച്ചത് പിആർ പ്രവർത്തനങ്ങൾക്കാണ് എന്നും, നിലവിൽ രാജ്യത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ കേരളത്തിൽ നിന്നാണെന്നും മന്ത്രി ആരോപിച്ചു. അതിനാൽ തന്നെ രോഗവ്യാപനം കുറക്കുന്നതിനായി സർക്കാർ കൂടുതൽ ശ്രദ്ധ നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Read also : കർഷകർ ദേശവിരുദ്ധരല്ല, ചെങ്കോട്ട അക്രമം ആസൂത്രണം ചെയ്‌തത് ബിജെപി; കെജ്‌രിവാൾ