മീററ്റ്: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലസ്‌ഥാനത്ത് സമരം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. റിപ്പബ്ളിക്ക് ദിനത്തിൽ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിൽ അക്രമം അഴിച്ചുവിട്ടത് ബിജെപി പ്രവർത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു. കർഷകർ ദേശ വിരുദ്ധരല്ലെന്നും ആക്രമണങ്ങളുടെ ആസൂത്രകർ ബിജെപിയാണെന്നും കെജ്‌രിവാൾ പറഞ്ഞു. മീററ്റിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജനുവരി 26ന് കർഷകർ സംഘടിപ്പിച്ച ട്രാക്‌ടർ റാലിക്കിടെ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഒരുകൂട്ടം ആൾക്കാർ ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് പ്രവേശിക്കുകയും ഡെൽഹിയുടെ പല ഭാഗങ്ങളിലും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്‌തിരുന്നു. കൂടാതെ ചെങ്കോട്ടയിൽ അതിക്രമിച്ചു കടക്കുകയും പതാകകൾ അഴിച്ചു മാറ്റുകയും ചെയ്‌തിരുന്നു.
എന്നാൽ ഈ അക്രമങ്ങൾക്ക് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ഡെൽഹി മുഖ്യമന്ത്രി ആരോപിച്ചു. ‘ചെങ്കോട്ടയിൽ നടന്ന സംഭവ വികാസങ്ങളെല്ലാം ആസൂത്രണം ചെയ്‌തത് ബിജെപിയാണ്. ഡെൽഹിയിലെ തെരുവുകൾ അറിയാത്തതിനാൽ പ്രകടനക്കാരായ കർഷകരെ മനപൂർവ്വം തെറ്റായ പാത കാണിച്ചുവെന്ന് പലരും എന്നോട് പറഞ്ഞു. ചെങ്കോട്ടയിൽ പതാക ഉയർത്തിയവർ ബിജെപി പ്രവർത്തകർ ആയിരുന്നു. നമ്മുടെ കർഷകർ ദേശവിരുദ്ധരല്ല,’ കെജ്‌രിവാൾ പറഞ്ഞു.
കൂടാതെ ‘ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി’ എന്നാരോപിച്ചു കർഷകർക്കെതിരെ കേന്ദ്രം കേസെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കർഷകരെ കേന്ദ്രം ‘തീവ്രവാദികളെ’ന്ന് വിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ കോളനിയാക്കിയ ബ്രിട്ടീഷുകാർ പോലും കർഷകരെ ഇത്തരത്തിൽ പീഡിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളെ കർഷകരുടെ ‘മരണ വാറന്റ് എന്നായിരുന്നു ഡെൽഹി മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
Read Also: യുവതിയുടെ മരണം; ആരോപണ വിധേയനായ മഹാരാഷ്‌ട്ര മന്ത്രി രാജിവെച്ചു