ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ. കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡെൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹരജി സമർപ്പിച്ചു. ഹരജി കോടതി ബുധനാഴ്‌ച പരിഗണിക്കും.
ഡെൽഹി സർക്കാരിന്റെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് വിവരങ്ങൾ തേടുന്നതിനാണ് ഇഡി കെജ്‌രിവാളിനെ വിളിപ്പിച്ചത്. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദ്ദേശവും കെജ്‌രിവാൾ അവഗണിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡിയുടെ ആവശ്യം അഞ്ചു തവണയാണ് കെജ്‌രിവാൾ തള്ളിയത്.
അതേസമയം, അരവിന്ദ് കെജ്‍രിവാളിനെ ജയിലിലാക്കി പാർട്ടിയെ തകർക്കാനുള്ള നീക്കമെന്ന ആരോപണമാണ് എഎപി ഉയർത്തുന്നത്. എന്നാൽ, ഇഡി അറസ്‌റ്റിലേക്ക് കടക്കുമെന്ന ഉൾഭയവും പാർട്ടിക്കുണ്ട്. അറസ്‌റ്റ് ഉണ്ടായാലും പാർട്ടി നേതൃത്വത്തിൽ നിന്ന് കെജ്‌രിവാൾ മാറേണ്ട സാഹചര്യമില്ലെന്നാണ് എഎപി വ്യക്‌തമാക്കുന്നത്.
2021–22ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം ഉയർന്നത്. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് ഈ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലൈയില്‍ പിന്‍വലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് അന്വേഷിക്കുന്നത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!