കോഴിക്കോട്: ജില്ലയിൽ മരിച്ച രണ്ടുപേർക്ക് നിപ സ്‌ഥിരീകരിച്ചതായുള്ള പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ സംശയിക്കുന്നവരുടെ വിവരം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇക്കാര്യമാകാം കേന്ദ്രമന്ത്രി പറഞ്ഞതെന്നാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്.
സംസ്‌ഥാനത്ത് രണ്ടു പേർക്ക് നിപ സ്‌ഥിരീകരിച്ചുവെന്ന കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ പ്രസ്‌താവനക്ക് പിന്നാലെയായിരുന്നു വീണ ജോർജിന്റെ പ്രതികരണം. സംസ്‌ഥാനം സ്‌ഥിരീകരിച്ചത് നിലവിലെ മാനദണ്ഡപ്രകാരമുള്ള നടപടികളാണ്. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലവിലില്ലെന്നും വീണ ജോർജ് പറഞ്ഞു.
കോഴിക്കോട് മരിച്ച രണ്ടുപേർക്ക് പൂനെയിലെ വൈറോളജി ലാബിൽ നിപ സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. സ്‌ഥിതി വിലയിരുത്താൻ കേന്ദ്ര സംഘത്തെ സംസ്‌ഥാനത്തേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. എന്നാൽ, ഇതിന് വ്യക്‌തത വരുത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്.
‘പൂനെയിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. സാമ്പിൾ അവിടെ പരിശോധിക്കുകയാണ്. ഫലം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ചു ആരോഗ്യവകുപ്പും സംസ്‌ഥാന സർക്കാരും സ്വീകരിക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യത്തെ മരണത്തിന് പിന്നാലെ, ആ വ്യക്‌തിയുടെ ബന്ധുക്കൾ പനി ബാധിച്ചു ആശുപത്രിയിൽ എത്തിയപ്പോഴാണ് സംശയമുണ്ടായത്. തുടർന്നാണ് ഹൈ റിസ്‌ക് കോൺടാക്‌ട് ട്രെയിസിങ്, എങ്ങനെ, ആരിലേക്കൊക്കെ പനി പകർന്നു എന്നുള്ളതും പരിശോധിച്ചത്. പരിശോധന നടക്കുന്നുവെന്നാണ് പൂനെയിലെ ലാബിൽ നിന്ന് അറിയിച്ചത്- ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
Most Read| ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം ജിഎസ്‌ടി; വാർത്തകൾ നിഷേധിച്ചു നിതിൻ ഗഡ്‌കരി