തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ നിർദ്ദേശം. കടലിൽ ചില ഭാഗങ്ങളിൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ന് മുതൽ 12 വരെ തെക്കു പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിന് സാധ്യതയുണ്ട്.
ഗൾഫ് ഓഫ് മാന്നാർ തീരങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്ക് കിഴക്കൻ ഭാഗങ്ങളിലും ഇന്നു (ഓഗസ്‌റ്റ് 8) മുതൽ 10 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്നും കളക്‌ടർ അറിയിച്ചു.
വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ഓഗസ്‌റ്റ് 8 രാത്രി 11.30 വരെ 2.6 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മൽസ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്‌ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ടു സൂക്ഷിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കളക്‌ടർ നിർദ്ദേശിച്ചു.
Also Read: കരിപ്പൂർ സ്വർണക്കവർച്ച: അന്വേഷണ സംഘത്തെ കൊല്ലാൻ പ്രതികൾ പദ്ധതിയിട്ടു; പോലീസ്