ആലുവ: അഞ്ചുവയസുകാരി ചാന്ദ്നിയുടെ കൊലപാതകത്തിൽ പ്രതികരിച്ചു മന്ത്രിമാർ. നടന്നത് ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പ്രതിയെ വേഗത്തിൽ പിടികൂടാൻ പോലീസിന് കഴിഞ്ഞു. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്തായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
കുട്ടിയെ തിരിച്ചു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കുറ്റവാളികൾക്കെതിരെ ശക്‌തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ കൂടുതൽ വിശദീകരണവുമായി ഡിഐജി ശ്രീനിവാസ് രംഗത്തെത്തി. പ്രതിക്ക് മറ്റാരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തെ കുറിച്ച് കൂടുതൽ പറയാനാവില്ല. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. എന്നാൽ, പീഡനം നടന്നോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഡിഐജി പറഞ്ഞു.
അതേസമയം, ചാന്ദ്നി കൊലക്കേസിൽ പ്രതി അസ്‌ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് ആലുവ റൂറൽ എസ്‌പി വിവേക് കുമാർ അറിയിച്ചു. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പറഞ്ഞത് കേസന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്‌ക്ക് പിന്നിലെ കാരണം ഇനിയും വ്യക്‌തമായിട്ടില്ലെന്നും എസ്‌പി വ്യക്‌തമാക്കി. അതിനിടെ, പ്രതിയുമായി ആലുവ മാർക്കറ്റിൽ തെളിവെടുപ്പിന് എത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാകാതെ പോലീസ് മടങ്ങി.
അതിനിടെ, അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്‌ത സംഭവം കേരളത്തിൽ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സംസ്‌ഥാനത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ക്രമസമാധാനം പൂർണമായും തകർന്ന നാട്ടിൽ ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും ഒഴികെ മറ്റാർക്കും സുരക്ഷയില്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
Most Read| സിൽവർ ലൈൻ; ‘തൽക്കാലം മുന്നോട്ടില്ല, ഒരുകാലം അനുമതി നൽകേണ്ടിവരും’- മുഖ്യമന്ത്രി