തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌ത ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കമ്പനിയാണ് കിഫ്‌ബി ഓഡിറ്റിങ്ങും നടത്തിയതെന്ന് റിപ്പോർട്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണ് കിഫ്ബിയുടെ പിയർ ഓഡിറ്റിങ്ങും നടത്തിയതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വർണക്കടത്ത് കേസ് പ്രതികൾക്കും ലൈഫ് മിഷൻ കേസ് പ്രതികൾക്കും വേണുഗോപാലുമായി ബന്ധമുണ്ടെന്ന് നേരത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
കിഫ്ബിയുടെ പിയർ റിവ്യൂ ഓഡിറ്റിനായി സൂരി ആൻഡ് കമ്പനിയെയാണ് നിയമിച്ചത്. ഈ കമ്പനിയുമായി ബന്ധമുള്ള ആളാണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ എന്നാണ് അറിയുന്നത്. കിഫ്ബിയുടെ 38മത് ബോർഡ് യോഗത്തിലെടുത്ത തീരുമാനങ്ങളുടെ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. അക്കൗണ്ടിംഗ് സ്‌ഥാപനങ്ങൾ സ്വന്തം ഓഡിറ്റിങ്ങ് നടത്തുന്നതിന് വേണ്ടിയാണ് പിയർ റിവ്യൂ ചെയ്യുന്നത്. അതുകൊണ്ട് തന്നെ കിഫ്ബിക്ക് പിയർ റിവ്യൂ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. എം ശിവശങ്കർ ഐടി സെക്രട്ടറിയായിരുന്ന സമയത്ത് ടെക്‌നോപാർക്കിലെ ഓഡിറ്റിങ്ങും ഈ സ്‌ഥാപനത്തിന് നൽകിയതായി തെളിവുകളുണ്ട്.
Read also: ഉത്തരക്കടലാസിന്റെ പകർപ്പുകൾ നൽകുന്നില്ല; കെഎഎസ് മൂല്യനിർണയത്തിൽ അട്ടിമറിയെന്ന് ഉദ്യോഗാർഥികൾ