തിരുവനന്തപുരം: കേരളാ അഡ്‌മിനിസ്‌ട്രേറ്റിവ് സർവീസിന്റെ മൂല്യനിർണയത്തിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി ഉദ്യോഗാർഥികൾ. പണം അടച്ച് രണ്ടുമാസം പിന്നിട്ടിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് പിഎസ്‌സി നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ ഓഗസ്‌റ്റ് 26നാണ് കെഎഎസ് ഒന്നും രണ്ടും സ്ട്രീമുകളിലേക്കുള്ള പ്രാഥമിക പരീക്ഷാഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. പിഎസ്‌സി പുറത്തിറക്കിയ ഉത്തരങ്ങളുമായി കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം. 88,90ന് മുകളിൽ മാർക്കുകൾ പ്രതീക്ഷിച്ചവർക്ക് കട്ട് ഓഫ് മാർക്ക് പോലും ലഭിച്ചില്ല. ഇതോടെ ഒരു വിഭാഗം ഉദ്യോഗാർഥികൾ ഉത്തരക്കടലാസുകളുടെ പകർപ്പ് ആവശ്യപ്പെട്ട് പിഎസ്‌സിക്ക് അപേക്ഷ സമർപ്പിച്ചു. എന്നാൽ പലർക്കും ഇതിനുള്ള മറുപടികൾ ലഭിച്ചിട്ടില്ല. ചിലർക്കാകട്ടെ മറ്റു ചിലരുടെ ഉത്തരക്കടലാസുകളാണ് നൽകിയത്. 670 രൂപ അടച്ച് ഉത്തരക്കടലാസ് കാത്തിരുന്ന കൊട്ടാരക്കര സ്വദേശിക്ക് വെറും വെള്ളക്കടലാസാണ് പിഎസ്‌സി നൽകിയത്.
പ്രാഥമിക പരീക്ഷാഫലം ആയതിനാൽ 15 ദിവസത്തെ പുനപരിശോധന സമയമായിരുന്നു കെഎഎസിന് പിഎസ്‌സി അനുവദിച്ചിരുന്നത്. മാർക്കുകൾ ശരിയാണോയെന്ന് പരിശോധിക്കാൻ 85 രൂപയും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കുന്നതിന് ഒരു പേപ്പറിന് 335 രൂപയുമാണ് ഈടാക്കിയത്. ഇതിനുള്ള പണം ട്രഷറിയിൽ അടച്ച് ചലാൻ അടക്കം അപേക്ഷ നൽകാനായിരുന്നു നിർദേശിച്ചിരുന്നത്. ഓണാവധിയും കോവിഡ് നിയന്ത്രണങ്ങളുമായതിനാൽ പണം അടക്കാനും അപേക്ഷ സമർപ്പിക്കാനും പ്രയാസമുണ്ടെന്ന് ഉദ്യോഗാർഥികൾ പിഎസ്‌സിയെ അറിയിച്ചിരുന്നു. എന്നാൽ സമയം കൂട്ടിനൽകാൻ കമ്മീഷൻ തയാറായില്ല.
കെഎഎസ് പരീക്ഷക്ക് ഉപയോഗിച്ച ഒഎംആർ ഷീറ്റുകളിൽ 17,000ത്തോളം എണ്ണം ഗുണനിലവാരമില്ലാത്തതിനെ തുടർന്ന് മെഷീൻ പുറന്തള്ളിയിരുന്നു. തങ്ങൾ പൂരിപ്പിച്ച ഉത്തരങ്ങളല്ല ഉത്തരക്കടലാസിൽ ഉള്ളതെന്നും ഉദ്യോഗാർഥികൾ ചെയർമാന് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ പരാതികളിൽ നടപടികളൊന്നും പിഎസ്‌സി സ്വീകരിച്ചില്ലായെന്നും ഉദ്യോഗാർഥികൾ പറയുന്നു.
Read also: രാജ്യത്തെ ഒന്നിപ്പിച്ച് നിർത്താൻ കഴിവുള്ളത് കോൺഗ്രസിന് മാത്രം; ഗെഹ്‌ലോട്ട്