ബെയ്‌ജിങ്: പ്രാഥമിക കോവിഡ് കേസുകളുടെ വിശദ വിവരങ്ങൾ കോവിഡിന്റെ ഉൽഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നൽകാൻ ചൈന വിസമ്മതിച്ചതായി റിപ്പോർട്. ലോകത്താകമാനം പടർന്നു പിടിച്ച ഈ മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന് മനസിലാക്കാനുള്ള ശ്രമങ്ങൾ ചൈനയുടെ നടപടി സങ്കീർണ്ണമാക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഒരാൾ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട് ചെയ്‌തു.
ചൈനീസ് നഗരമായ വുഹാനിൽ 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയുടെ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ 174 രോഗികളുടെ വിശദമായ വിവരങ്ങൾ ആയിരുന്നു സംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇവയുടെ സംഗ്രഹം മാത്രമാണ് അധികൃതർക്ക് ചൈന കൈമാറിയത്. ടീമിലെ അംഗമായ ഓസ്ട്രേലിയൻ പകർച്ചവ്യാധി വിദഗ്ധനായ ഡൊമിനിക് ഡ്വെയർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജനുവരിയിലാണ് അന്വേഷണ സംഘം ചൈനയിൽ എത്തിയത്. കോവിഡ്-19ന്റെ ഉൽഭവം സംബന്ധിച്ച അന്വേഷണങ്ങൾക്കായി നാല് ആഴ്‌ചയാണ് ഇവർ ചൈനയിൽ ചെലവഴിച്ചത്.
അതേസമയം എന്തുകൊണ്ടാണ് വിവരം ലഭിക്കാത്തതെന്ന് അറിയില്ലെന്നും അതിന്റെ കാരണം രാഷ്‌ട്രീയമാണോ അതോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടാണോ എന്ന് പറയാൻ സാധിക്കില്ലെന്നും ഡൊമിനിക് ഡ്വെയർ പറഞ്ഞു. എന്നാൽ തുടക്കത്തിലെ കേസുകളിൽ പകുതിയും വുഹാൻ മാർക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന പശ്‌ചാത്തലത്തിൽ വിശദമായ വിവരം ലഭിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കോവിഡിന്റെ തുടക്കം സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവെക്കുന്നതായും നേരത്തെ ആരോപണം ഉണ്ടായിരുന്നു.
Read Also: ഐക്യരാഷ്‌ട്ര സഭയുടെ തലപ്പത്തേക്ക് മൽസരിക്കാൻ 34കാരിയായ ഇന്ത്യന്‍ വംശജ