ബെയ്‌ജിങ്: രാജ്യത്തെ രണ്ട് കുട്ടികൾ നയം റദ്ദാക്കി ചൈന. ജനസംഖ്യാ നിയന്ത്രണം മൂലമുണ്ടായ തിരിച്ചടിയിൽ നിന്ന് കരകയറാൻ പുതിയ ‘ജനസംഖ്യാ കുടുംബാസൂത്രണ നിയമം’ പാസാക്കിയിരിക്കുകയാണ് രാജ്യം. ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ അംഗീകാരത്തോടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്‌റ്റാൻഡിങ് കമ്മിറ്റിയാണ് നിയമം പാസാക്കിയത്. ഒരു കുടുംബത്തിന് മൂന്ന് കുട്ടികൾ വരെയാകാമെന്നാണ് പുതുക്കിയ നിയമത്തിലെ നിർദ്ദേശം.
ഇതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ള അധികബാധ്യതകൾ പരിഹരിക്കാൻ നികുതി, ഇൻഷുറൻസ്, തൊഴിൽ എന്നീ മേഖലകളിലും ആവശ്യമായ പിന്തുണ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു.
രാജ്യത്തെ ജനങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ വ്യക്‌തമാക്കിയതോടെയാണ് നയംമാറ്റത്തിന് ചൈന നിർബന്ധിതമായത്. 2016ൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ‘ഒരു കുടുംബത്തിന് ഒരു കുട്ടി’ എന്ന നയം ചൈന റദ്ദാക്കിയിരുന്നു. ചൈനയിൽ ശിശു ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ രണ്ട് ശിശുക്കൾ വരെ ആകാമെന്നുള്ള പുതിയ നയം രാജ്യം അവതരിപ്പിച്ചു.
എന്നാൽ, ചൈനീസ് നഗരങ്ങളിൽ കുട്ടികളെ വളർത്തുന്നതിനുള്ള ഉയർന്ന ചിലവ് കണക്കിലെടുക്കുമ്പോൾ ആളുകൾ ഇപ്പോഴും ഒന്നിൽ കൂടുതൽ കുട്ടികൾ എന്ന തീരുമാനത്തിൽ നിന്ന് സ്വയം പിറകോട്ട് നടക്കുകയാണ്. ഒരു കുട്ടിയെ വളർത്തുന്നതിനേക്കാൾ സ്വാതന്ത്ര്യത്തിനും ജോലിക്കും പ്രാധാന്യം നൽകുന്നവരാണ് കൂടുതലും. അതിനാൽ തന്നെ രാജ്യത്ത് പ്രതീക്ഷിച്ച ജനസംഖ്യാ വർധനവ് ഉണ്ടായില്ലെന്ന് മാത്രമല്ല മൂന്ന് കുട്ടികൾ വരെയാകാം എന്ന പുതിയ നിയമവും ചൈന മുന്നോട്ട് കൊണ്ടുവന്നു.
ജനസംഖ്യാ വളർച്ചയെ മന്ദഗതിയിലാക്കുന്നതിനായി 1979ൽ അവതരിപ്പിച്ച ഒറ്റശിശു നയമാണ് ചൈനയിലെ ജനസംഖ്യാ പ്രവണതകളെ പ്രധാനമായും ബാധിച്ചത്. നിയമങ്ങൾ ലംഘിച്ച കുടുംബങ്ങൾക്ക് പിഴ, തൊഴിൽ നഷ്‌ടം, ചിലപ്പോൾ നിർബന്ധിത ഗർഭഛിദ്രം എന്നിവ നേരിടേണ്ടിവന്നു. അന്ന് ജനസംഖ്യ നിയന്ത്രിക്കാൻ വേണ്ടി ചെയ്‌ത കാര്യം ഇപ്പോൾ രാജ്യത്തിന് തന്നെ തിരിച്ചടിയാവുകയാണ്.
1.4 ബില്യൺ ജനങ്ങളുള്ള ചൈനയാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. എന്നാൽ 2050ഓടെ അവരിൽ മൂന്നിൽ ഒരാൾ വിരമിക്കുന്ന പ്രായത്തിലെത്തും. സമൂഹത്തിൽ വയോധികരുടെ എണ്ണം വർധിക്കുന്നത് തൊഴിൽ ചെയ്യുന്ന ആളുകളുടെ എണ്ണം കുറയാൻ ഇടയാക്കും. ഇത് തകരുന്ന സാമ്പത്തിക രംഗത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ മൂന്ന് കുട്ടി നയം രാജ്യത്ത് അവതരിപ്പിച്ച് ജനസംഖ്യ കൂട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ചൈന.
Also Read: രാജ്യത്ത് ‘സൈകോവ്-ഡി’ വാക്‌സിന് അനുമതി; സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി