ബെയ്‌ജിംഗ് : ചെനീസ് വാക്‌സിൻ ഉപയോഗിക്കാൻ മറ്റ് രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദ തന്ത്രവുമായി ചൈന. ചൈന നിർമിക്കുന്ന കോവിഡ് വാക്‌സിൻ കുത്തിവച്ചാൽ മാത്രമേ ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ചൈനയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന പുതിയ തന്ത്രവുമായാണ് ചൈന രംഗത്തെത്തിയത്. ഫലപ്രാപ്‌തിയും, സുരക്ഷയും ഉറപ്പാക്കുന്നതിന് മുൻപ് തന്നെ ചൈനീസ് വാക്‌സിൻ അംഗീകരിക്കാൻ മറ്റ് രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഈ തന്ത്രത്തിലൂടെ ചൈന ചെയ്യുന്നത്.
ചൈനയുടെ പുതിയ തീരുമാനത്തിലൂടെ ജോലിക്കും പഠനത്തിനുമായി ചൈനയിലേക്കു പോകുന്ന മറ്റു രാജ്യക്കാർ ഇനി ചൈനീസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ വാക്‌സിനുകളൊന്നും ചൈന അംഗീകരിക്കുന്നില്ല. നിലവിൽ കോവിഡ് നിയന്ത്രണ വിധേയമായ ചൈനയിൽ വിസ നടപടികൾ വേഗത്തിലാക്കുമെന്നും, ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്കു മാത്രമായിരിക്കും ചൈനയിലേക്കു പ്രവേശനമെന്നും ചൈനീസ് എംബസികൾ ഇന്ത്യ, അമേരിക്ക, പാക്കിസ്‌ഥാന്‍ എന്നിവയടക്കം 20 ഓളം രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ ചൈനീസ് വാക്‌സിന് അംഗീകാരം നൽകിയിട്ടില്ല. അതിനാൽ തന്നെ തൊഴിലിനും പഠനത്തിനുമായി ചൈനയിലേക്കു പോകേണ്ട ഇന്ത്യക്കാരുടെ നില പരുങ്ങലിലായി. നിലവിൽ 23000 ത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് ചൈനയിലേക്കു മടങ്ങാനാവാതെ വിഷമിക്കുന്നത്. ചൈനയിൽ ജോലി ചെയ്യുന്നവർ, അവിടെ കുടുങ്ങിയ കുടുബാംഗങ്ങളെ കാണാൻ പോകുന്നവർ, ബിസിനസ് യാത്രക്കാർ തുടങ്ങിയവർക്കാണ് നിലവിൽ വിസ അനുവദിക്കുന്നത്. വിസക്ക് അപേക്ഷ സമർപ്പിക്കുന്നതിന് 14 ദിവസം മുൻപ് ചൈനീസ് വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ വിസ അനുവദിക്കൂ. ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിക്കണമെന്നാണ് പുതിയ വ്യവസ്‌ഥയിൽ ചൈന വ്യക്‌തമാക്കുന്നത്.
Read also : ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവിക്കെതിരെ തെളിവുകൾ ആരാഞ്ഞ് ഹൈക്കോടതി