ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ വിജ്‌ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് നൽകിയ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസുമാരായ ഹേമന്ത് ഗുപ്‌ത, വി രാമസുബ്രഹ്‌മണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ലീഗിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.
നിയമം സ്‌റ്റേ ചെയ്യുന്നത് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്‌റ്റിസ് എൻവി രമണയ്‌ക്ക് നേരത്തെ ലീഗ് കത്ത് നൽകിയിരുന്നു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് ലീഗിന് വേണ്ടി കത്തു നൽകിയിരുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സുപ്രീം കോടതി രജിസ്ട്രാർ ചൊവ്വാഴ്‌ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സ്‌റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ ഉൾപ്പെടുത്തിയത്.
അഫ്‌ഗാനിസ്‌ഥാൻ, പാകിസ്‌ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്നു വന്ന മുസ്‌ലിമേതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ ഗുജറാത്ത്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ ഉദ്യോഗസ്‌ഥർക്ക് അധികാരം നൽകിയ വിജ്‌ഞാപനത്തിന് എതിരെയാണ് ലീഗ് ഹരജി. മെയ് 28നാണ് ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചത്.
മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്‌ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കം തുല്യത അടക്കമുള്ള മൗലിക അവകാശങ്ങളുടെ ലംഘനമാണ് എന്നാണ് ലീഗ് ചൂണ്ടിക്കാട്ടുന്നത്. മറ്റു വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിൽ എതിർപ്പില്ല. എന്നാൽ മുസ്‌ലിം മതവിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാപരമായ വിവേചനമാണെന്ന് ഹരജിയിൽ പറയുന്നു.
Also Read: സ്‌മാരക നിർമാണം; സര്‍ക്കാര്‍ കരുതലും ഔചിത്യവും കാണിക്കണമെന്ന് കെകെ രമ