തിരുവനന്തപുരം: ഫോൺ സംഭാഷണ വിവാദം കത്തിനിൽക്കെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ സുരേന്ദ്രൻ. സികെ ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അവർ ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. താൻ കൊടുത്തിട്ടുമില്ല. സികെ ജാനു മൽസരിച്ച മണ്ഡലത്തിൽ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങൾ നടന്നിട്ടുണ്ട്. ആദിവാസി നേതാവായത് കൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
ശബ്‌ദരേഖയിൽ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ഓഡിയോ ക്ളിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്ന് പറയുന്നില്ല. പക്ഷേ ഓഡിയോ ക്ളിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്‌തമാകു. സികെ ജാനുവിന് എന്നെയൊ എന്നെക്കാൾ മുകളിലുള്ള നേതാവിനെയൊ വിളിക്കാൻ ആരുടെയും സഹായം ആവശ്യമില്ല. അവർക്ക് പണം ആവശ്യമാണെങ്കിൽ, ബിജെപി നൽകാൻ തീരുമാനിച്ചിരുന്നെങ്കിൽ അത് മറ്റാരും അറിയുമായിരുന്നില്ല.
സികെ ജാനുവിന് എന്നെ എപ്പോൾ വിളിക്കാനുള്ള സ്വാതന്ത്ര്യവും വിശ്വാസ്യതയും ഞങ്ങൾ തമ്മിലുണ്ട്. ഇപ്പോൾ പുറത്തുവന്ന ഓഡിയോ അവരുടെ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ ഭാഗമാണ്. പ്രസീത വിളിച്ചപ്പോൾ അനുഭാവപൂർവമായി കാര്യങ്ങൾ കേട്ടു. സംഘടനാ സ്‌ഥാനത്തിരിക്കുമ്പോൾ ഇത്തരത്തിലുള്ള പലരും വിളിക്കും. ബിജെപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം കൈമാറിയതെല്ലാം ഡിജിറ്റൽ ട്രാൻസാക്ഷൻ മുഖേന വ്യവസ്‌ഥാപിത മാർഗത്തിലാണ്.
ശബ്‌ദരേഖ മാത്രം കേട്ടുകൊണ്ട് കാര്യങ്ങൾ വിലയിരുത്താനാണ് നീക്കമെങ്കിൽ തനിക്ക് ഒന്നും പറയാനില്ല. എന്നെ ആക്ഷേപിക്കാനാണെങ്കിൽ വേറെ വഴികളുണ്ട്. നിങ്ങൾ ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദളിതർക്കും ആദിവാസികൾക്കും വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകയെയാണ്; സുരേന്ദ്രൻ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിൽ കെ സുരേന്ദ്രൻ കൂടുതൽ പ്രതിരോധത്തിലാവുകയാണ്. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്‌ഥാന നേതൃത്വം നേരത്തെ തന്നെ സംശയത്തിന്റെ നിഴലിലാണ്. അതിന് പിന്നാലെയാണ് പുതിയ ആരോപണം.
Read Also: കൊടകര കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്റെ മൊഴിയെടുക്കും