ശ്രീനഗർ: കശ്‌മീരിലെ പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ഉൾപ്പടെ പത്തോളം ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു. ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. മുന്‍പ് നടന്ന ആക്രമണങ്ങളില്‍ പങ്കാളികളായവരെയാണ് വധിച്ചത്.
നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കാളിയായ ഭീകരനെയാണ് പുല്‍വാമയില്‍ സുരക്ഷാസേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസിർ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീര്‍ ഐജിപി വിജയ് കുമാർ പറഞ്ഞു. ഇയാള്‍ക്ക് പിഡിഡി ഉദ്യോഗസ്‌ഥനായ സാഫി ധറിന്റെ നേരെ നടന്ന ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും പോലീസ് അറിയിച്ചു.
ശ്രീനഗറിലെ ബെമീനയയില്‍ പോലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഒരു ഭീകരനെ വധിച്ചു. പോലീസ് ഉദ്യോഗസ്‌ഥനായ അർഷിദ് ഫറൂഖിന്റെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരനെയാണ് വധിച്ചതെന്ന് പോലീസ് പറഞ്ഞു.
പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യുവരിച്ചു. ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ സൈനികരായ വിക്രം സിംഗ് നേഗിയും യോഗാൻപർ സിംഗുമാണ് പിന്നീട് വീരമൃത്യു വരിച്ചത്. കൊടുംവനത്തിലെ അതീവ ദുഷ്‌കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം നടന്നത്.
Read Also: ഗർഭഛിദ്ര നിയമഭേദഗതി മനുഷ്യന് മേലുള്ള ഭീകരാക്രമണം; എതിർപ്പുമായി കത്തോലിക്ക സഭ