കോട്ടയം: ഗർഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ. നിയമം കേന്ദ്ര സർക്കാര് പിൻവലിക്കണമെന്ന് കത്തോലിക്ക സഭയുടെ ലേഖനത്തിൽ ആവശ്യപ്പെടുന്നു. ഗർഭഛിദ്ര നിയമം മനുഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ വിമർശനം. നിസഹായ അവസ്‌ഥയിലും, പരാശ്രയത്തിലും ഇരിക്കുമ്പോൾ നടത്തുന്ന കൊലയെ സാധൂകരിക്കുന്നതാണ് നിയമമെന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം.
ജനിച്ച കുഞ്ഞിന്റെ ജീവൻ എടുക്കുന്നത് കുറ്റമാണെങ്കിൽ, അമ്മയുടെ ഉദരത്തിൽ വച്ച് ജീവൻ എടുക്കുന്നതും കുറ്റമല്ലേ എന്ന് ബിഷപ്പ് ചോദിക്കുന്നു. ശാരീരിക മാനസിക ദൗർബല്യങ്ങളുടെ പേരിലും, വിവാഹേതര ബന്ധം, ബലാൽസംഗം എന്നീ കാരണങ്ങളാലും ഗർഭഛിദ്രം നടത്തുന്നത് ന്യായീകരിക്കാനാവില്ല.
മറ്റു രാജ്യങ്ങൾ ഗർഭചിത്രം അനുവദിക്കുന്നു എന്നത് നരഹത്യക്ക് നീതീകരണമല്ലെന്നും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് പറയുന്നു. മനുഷ്യജീവന് മഹത്വവും വിലയും കൽപ്പിക്കുന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ഈ നിയമം പിൻവലിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
Read Also: ജലനിരപ്പ് ഉയർന്നു; കക്കി-ആനത്തോട് ഡാമിൽ റെഡ് അലർട്