കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്‌ഥയുടെ ഭാഗമാണെന്നും ഹൈക്കോടതി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം.
സുരക്ഷയുടെ പേരില്‍ വിദ്യാർഥിനികൾ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്‌ഥാനത്തിലെന്ന് കോടതി ചോദിച്ചു. വിദ്യാർഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്പസിൽ പോലും സുരക്ഷ നൽകാൻ കഴിയാത്ത അവസ്‌ഥയാണോ സംസ്‌ഥാനത്ത് ഉള്ളതെന്നും കോടതി ആരാഞ്ഞു. ലേഡീസ് ഹോസ്‌റ്റലുകളിൽ സമയനിയന്ത്രണം ഏർപ്പെടുത്തിയതിന്റെ കാരണം വ്യക്‌തമാക്കി മറുപടി സമർപ്പിക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു.
‘സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല. ഇത്തരം നിയന്ത്രണങ്ങൾ ആണധികാരത്തിന്റെ ഭാഗമാണ്. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾ ക്യാംപസിനുള്ളിൽ പോലും ഇറങ്ങരുതെന്ന് പറയുന്നത് എന്ത് അടിസ്‌ഥാനത്തിലാണ്. വിദ്യാർഥിനികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാംപസിൽ പോലും സംരക്ഷണം നൽകാൻ കഴിയാത്ത അവസ്‌ഥയാണോ സംസ്‌ഥാനത്തുള്ളത്‘– കോടതി ചോദിച്ചു.
ഹോസ്‌റ്റൽ ജയിലാണോ എന്ന് ചോദിച്ച കോടതി, അവർ കുട്ടികളാണോയെന്നും ആരാഞ്ഞു. ‘അവർ മുതിർന്ന പൗരൻമാരും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ തിരഞ്ഞെടുക്കാൻ പ്രാപ്‌തിയുള്ളവരുമാണ്. എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ വിദ്യാർഥിനികളെ പൂട്ടിയിടുകയാണോ വേണ്ടത്. രാത്രി 9.30 കഴിഞ്ഞാൽ മാത്രമേ ഇവർ ആക്രമിക്കപ്പെടൂവെന്നു തോന്നുന്നുള്ളൂ? അക്രമികളെയാണ് പൂട്ടിയിടേണ്ടത്. വിദ്യാർഥിനികളെ പൂട്ടിയിടുന്നത് ആണധികാര ചിന്തയുടെ ഭാഗമാണ്. വിദ്യാർഥിനികളുടെ കഴിവിനെ കൂറച്ചുകാണരുത്. അവർ അവരെ സംരക്ഷിക്കാൻ പ്രാപ്‌തരാണ്‘– കോടതി നിരീക്ഷിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്‌റ്റലിൽ രാത്രി 9.30ന് മുൻപ് തന്നെ കയറണമെന്ന ചട്ടത്തിന് എതിരെയാണ് വിദ്യാർഥികൾ ഹരജിനൽകിയത്. നിയന്ത്രണത്തിനെതിരെ തിങ്കളാഴ്‌ച രാത്രി വിദ്യാർഥികൾ ഫുട്‌ബോൾ കളിച്ചു പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിന് പിന്നാലെ ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
തുടർന്ന്, രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും കോളേജ് അധികൃതരെയും ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ചു. ഈ കമ്മറ്റിക്കും ചർച്ചയിലൂടെ സമവായമുണ്ടാക്കാനായില്ല. ഇതോടെയാണ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്‌റ്റലിൽ ഇത്തരം സമയനിയന്ത്രണമില്ല. ഇതും വിദ്യാര്‍ഥിനികള്‍ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Most Read: സമ്മര്‍ദത്തിന് വഴങ്ങി ഭാരത് ജോഡോ യാത്ര വേണ്ടരീതിയിൽ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; രാഹുല്‍ ഗാന്ധി