ശ്രീനഗർ: ഇന്ന് ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. ഖാൻമോഹ് കൊലപാതകത്തിൽ പങ്കുള്ളവരാണ് കൊല്ലപ്പെട്ടവരെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെ മറ്റ് കുറ്റകരമായ വസ്‌തുക്കൾ കണ്ടെത്തി. സ്‌ഥലത്ത് കൂടുതൽ പേർ ഉണ്ടെന്നാണ് നിഗമനം. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി ജമ്മു കശ്‌മീർ പോലീസിന്റെയും അർധസൈനിക സേനയുടെയും സംയുക്‌ത സംഘം ശ്രീനഗറിലെ നൗഗാം പരിസരം വളഞ്ഞിരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളെ തുടർന്നായിരുന്നു നടപടി. ഇതിനിടെ സേനയ്‌ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇവർ ഖാൻമോഹ് കൊലപാതകത്തിൽ പങ്കുള്ളവരാണ്. മാർച്ച് 9നാണ് ഖാൻമോഹിലെ സർപഞ്ചായ ഭട്ട് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ചൊവ്വാഴ്‌ച തെക്കൻ കശ്‌മീരിലെ അവന്തിപോരയിലെ ചാർസൂ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.
Read Also: ദിലീപിന്റെ അഭിഭാഷകർ കേസ് ആട്ടിമറിക്കുന്നു; പരാതിയുമായി അതിജീവിത