തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവത്കരണം പാർലിമെന്റിൽ ഒറ്റക്കെട്ടായി എതിർക്കാൻ കേരളത്തിൽ നിന്നും എംപിമാരുടെ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലാണ് തീരുമാനം . രാഷ്ട്രീയ ഭിന്നതകൾ മറന്ന് സംസ്ഥാനത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ എംപിമാർ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സെപ്റ്റംബർ 14ന് പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ നിർണായക വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനാണ് യോഗം വിളിച്ചുചേർത്തത്. ഓൺലൈനിലൂടെ നടന്ന യോഗത്തിൽ കോൺഗ്രസ് എംപി ശശി തരൂർ മാത്രമാണ് വിമാനത്താവള സ്വകാര്യവത്കരണത്തിനെ അനുകൂലിച്ചത്. ബാക്കിയുള്ള എംപിമാർ തീരുമാനത്തോടുള്ള എതിർപ്പ് പാർലമെന്റിൽ ഉന്നയിക്കുമെന്ന് അറിയിച്ചു. വിഷയത്തിൽ പാർട്ടിയും തരൂരും തുടക്കം മുതലേ രണ്ട് തട്ടിലായിരുന്നു.
സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒഴിവാക്കിയ നടപടിയിൽ കേന്ദ്രത്തോടുള്ള പ്രതിഷേധം അറിയിക്കാനും യോഗത്തിൽ ധാരണയായി. മൊറട്ടോറിയം നീട്ടുന്നതും, സംസ്ഥാനത്തിന്റെ ജിഎസ്ടി വിഹിതം ലഭ്യമാക്കുന്നതും അടക്കമുള്ള വിഷയങ്ങളും പാർലമെന്റിൽ ഉന്നയിക്കും.