കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ എഴുത്തുകാരി സാറാ ജോസഫ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിജീവിതയ്‌ക്ക് ഒപ്പമാണെന്ന് പറയുന്നത് താന്‍ വിശ്വസിക്കുന്നില്ലെന്ന് സാറാ ജോസഫ് പറഞ്ഞു. അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേ. കേസ് അട്ടിമറിക്കാന്‍ വലിയ ശ്രമം തുടരുന്നുവെന്നും സാറാ ജോസഫ് ചൂണ്ടിക്കാട്ടി.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന ഹരജി വിധി പറയാന്‍ മാറ്റി. ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറയുക. പ്രോസിക്യൂഷന്‍ ജുഡീഷ്യറെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2022 ഫെബ്രുവരി വരെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് പ്രോസിക്യൂഷന്‍ അറിഞ്ഞില്ലേയെന്നും പ്രതിഭാഗം ചോദിച്ചു.
കേസില്‍ വിചാരണ ഒഴിവാക്കാനാണ് ശ്രമം. തനിക്കെതിരെ തെളിവ് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ദിലീപ്, ദൃശ്യങ്ങള്‍ കോടതി കണ്ടാല്‍ എന്താണ് കുഴപ്പമെന്നും ചോദിച്ചു. എഫ്എസ്എല്‍ ലാബ് പോലീസിന്റെ ഭാഗമാണ്. റിപ്പോര്‍ട്ടില്‍ എന്ത് തിരിമറിയും നടക്കുമെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം ജുഡീഷ്യറിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപിന്റെ വാദങ്ങള്‍ കളവാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Read Also: കെകെയ്‌ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി ബംഗാൾ സർക്കാർ