കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർഗോഡ് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി 911 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയ്‌ക്ക് പുറമെ നാല് ജില്ലകളിൽ നിന്നുള്ള പോലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.
14 ഡിവൈഎസ്‌പിമാരും സുരക്ഷാ ചുമതലയിൽ ഉണ്ട്. കാസർഗോഡ് ജില്ലാ പോലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ. അതേസമയം, മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് മീഞ്ചന്ത ആർട്‌സ് കോളേജിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത വസ്‌ത്രത്തിനും മാസ്‌കിനും വിലക്ക് ഏർപ്പെടുത്തിയത് വൻ ചർച്ച ആയിരുന്നു.
അതേസമയം, പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ വ്യക്‌തമാക്കുന്നത്. നികുതി വർധനയ്‌ക്കെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധ സമരത്തിലാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് നേരെ പലയിടങ്ങളിലും കരിങ്കൊടി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്ന പേരിൽ പലയിടത്തും സാധാരണക്കാരുടെ യാത്രകളെ കൂടി സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്.
Most Read: കരിങ്കൊടി പ്രതിഷേധം; കെഎസ്‌യു, യുവമോർച്ചാ പ്രവർത്തകർ കസ്‌റ്റഡിയിൽ