തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ സാഹചര്യത്തിൽ താൽക്കാലികമായി മാറ്റിവെക്കാനും എന്നാൽ അനന്തമായി നീട്ടാതെ ഉചിതമായ സമയത്ത് നടത്തണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനോട് അഭ്യർത്ഥിക്കാനും സർവകക്ഷി യോഗത്തിൽ ധാരണയായി.
14-ാം കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിൽ അവസാനിക്കും. നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏപ്രില്‍ മാസം നടക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് മൂന്നു മാസം മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. ഈ സമയത്തിനുള്ളിൽ തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് കാര്യമായ ഒരു പ്രവർത്തനവും കാഴ്ചവെക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ഉപതെരഞ്ഞെടുപ്പും തദ്ദേശ ഭരണ തെരഞ്ഞെടുപ്പും തമ്മിൽ താരതമ്യം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് മാസത്തേക്ക് ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതും അടുത്ത അഞ്ച് വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നതും തമ്മിൽ കാതലായ വ്യത്യാസം ഉണ്ട്. മൂന്നു മാസക്കാലത്തേക്കായി ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കലാവുമെന്നും അദ്ദേഹം പറഞ്ഞു.