കണ്ണൂർ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് എതിരെ കർശന നടപടിയുമായി മണ്ഡലം തല എംസിസി ഫ്ളയിങ് സ്‌ക്വാഡുകൾ. ഇതുവരെ 6575 നിയമ ലംഘനങ്ങളാണ് കണ്ടെത്തി നീക്കം ചെയ്‌തത്. പൊതുസ്‌ഥലങ്ങളിൽ അനധികൃതമായി സ്‌ഥാപിച്ച 5000ത്തിലേറെ പോസ്‌റ്ററുകൾ, 700ലേറെ ബാനറുകൾ, 800ലേറെ കൊടികൾ ഉൾപ്പടെയുള്ള പ്രചാരണ സാമഗ്രികൾ സ്‌ക്വാഡുകൾ നീക്കം ചെയ്‌തു.
പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് അത് അറിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ സിവിജിൽ മൊബൈൽ ആപ്ളിക്കേഷൻ വഴി ഇതിനകം 4331 പരാതികളാണ് ലഭിച്ചത്. ഇതിൽ 4302 എണ്ണം പരിഹരിച്ചു കഴിഞ്ഞു.
പേരാവൂർ (593), അഴീക്കോട് (547), കൂത്തുപറമ്പ് (488) എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും സ്‌ഥാപിച്ചിട്ടുള്ള സർവീസ് സംഘടനകളുടെയും രാഷ്‌ട്രീയ പാർട്ടികളുടെയും പ്രചാരണ ബോർഡുകളും മറ്റും ഇതിനോടകം നീക്കം ചെയ്‌തു. ബിഎസ്എൻഎൽ, കെഎസ്ഇബി തൂണുകളിലെ അനധികൃത പ്രചാരണ ബോർഡുകൾ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നീക്കം ചെയ്‌തില്ലെങ്കിൽ ഇന്ത്യൻ ടെലിഗ്രാഫ് ആക്‌ട്, പൊതുമുതൽ സംരക്ഷണ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം നടപടി എടുക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലത്തിലും രണ്ടു വീതം സ്‌ക്വാഡുകളും ജില്ലാ തലത്തിൽ രണ്ട് സ്‌ക്വാഡുകളുമാണ് പ്രവർത്തിക്കുന്നത്.
Also Read: പൊന്നാനിയിൽ പ്രതിസന്ധി; സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഐഎമ്മിൽ കൂട്ടരാജി