തിരുവനന്തപുരം : ജപ്‌തി നടപടികള്‍ക്കിടയില്‍ സ്വയം തീകൊളുത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ കളക്‌ടർ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജന്‍, അമ്പിളി എന്നിവരാണ് സംഭവത്തെ തുടര്‍ന്ന് മരിച്ചത്. ഇവരുടെ രണ്ട് മക്കളുടെ പുനഃരധിവാസം, തുടര്‍ വിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇന്ന് കളക്‌ടർ നവ്ജ്യോത് ഖോസ സര്‍ക്കാരിന് സമര്‍പ്പിക്കുക. ഒപ്പം സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ജില്ലാ റൂറല്‍ എസ്‌പി അശോകനും ഇന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ റൂറല്‍ എസ്‌പി രാജന്റെ മകന്‍ രാഹുലില്‍ നിന്ന് മൊഴിയെടുത്തിരുന്നു. സംഭവത്തില്‍ പോലീസിന്റെ വീഴ്‌ച മൂലമാണ് രണ്ട് ജീവനുകള്‍ നഷ്‌ടപ്പെട്ടതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ വ്യക്‌തമാകുന്നതെന്നാണ് സൂചന. കൂടാതെ രാജനെതിരെ പരാതി നല്‍കിയ അയല്‍വാസി വസന്തക്ക് ഈ ഭൂമിയില്‍ പട്ടയവകാശമില്ലെന്ന് രേഖകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇവയില്‍ അന്വേഷണം നടത്താന്‍ കളക്‌ടർ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ രാജന്റെ പക്കല്‍ ഉണ്ടായിരുന്ന വസന്തക്കെതിരെയുള്ള വിവരാവകാശ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. അതിന് മുന്‍പ് തന്നെ ജപ്‌തി ചെയ്യാന്‍ കോടതി വിധിച്ചു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടാകുന്നതിന് മുന്‍പാണ് സംഭവം അരങ്ങേറിയത്. രാജനും കുടുംബവും താമസിച്ച ഭൂമിയില്‍ വസന്തക്ക് വിലയാധാരം ഉണ്ടെങ്കിലും പട്ടയം ലഭിച്ചിട്ടില്ല എന്നാണ് രാജന്‍ നേടിയ വിവരാവകാശ രേഖയില്‍ വ്യക്‌തമാക്കുന്നത്.
Read also : രാജ്യാന്തര പുരസ്‌കാര മികവിൽ ഫസ്‌റ്റ് ക്ളാപ്പിന്റെ ‘പുള്ള്’; ഷിംല ചലച്ചിത്രമേളയിലെ മികച്ച ഇന്ത്യന്‍ സിനിമ