ഇടുക്കി: ദൃശ്യം 2 സിനിമയുടെ ചിത്രീകരണത്തിനായി സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറിയതായി പരാതി. പഞ്ചായത്താണ് പരാതി നല്‍കിയത്. തൊടുപുഴയില്‍ കുടയത്തൂര്‍ കൈപ്പകവലയിലെ സര്‍ക്കാര്‍ സംരക്ഷിത വന പ്രദേശം കൈയ്യേറിയാണ് സിനിമക്കായി സെറ്റ് നിര്‍മ്മിച്ചതെന്നാണ് പരാതി.
തൊടുപുഴ കുടയത്തൂര്‍ പഞ്ചായത്തിന്റെ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്റ്റര്‍ ഇടപെടുകയും അണിയറ പ്രവര്‍ത്തകരോട് 25000 രൂപ കെട്ടിവെച്ച് ചിത്രീകരണം തുടരാന്‍ അനുമതി നല്‍കുകയും ആയിരുന്നു.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ മരത്തൈകള്‍ നട്ട പ്രദേശത്താണ് അണിയറ പ്രവര്‍ത്തകര്‍ സിനിമക്കായി സെറ്റിട്ടത്. എന്നാല്‍ ദൃശ്യം ഒന്നാം ഭാഗത്തിലെ പൊലീസ് സ്‌റ്റേഷന്‍ സെറ്റിട്ട പ്രദേശത്താണ് പുതിയ സെറ്റും നിര്‍മ്മിച്ചതെന്നും പദ്ധതി പ്രദേശമാണെന്ന് അറിയാതെയാണ് ഇങ്ങനെ ചെയ്‌തതെന്നും സിനിമാ സംഘം പറഞ്ഞു.
സംരക്ഷിത വന പ്രദേശത്ത് നിര്‍മാണം തുടര്‍ന്നതോടെയാണ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ഹരിത മിഷന്‍ പ്രവര്‍ത്തകരെത്തി സെറ്റ് നിര്‍മ്മാണം തടഞ്ഞത്.
പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ചിത്രീകരണം തുടരാനാണ് കളക്റ്റര്‍ അനുവാദം നല്‍കിയത്.
മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് നേരത്തെ തന്നെ ചിത്രീകരണാനുമതി വാങ്ങിയിരുന്നതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി. മരത്തൈകളൊന്നും തന്നെ നശിപ്പിക്കാതെ ചിത്രീകരണം തുടരുമെന്നും ഇവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Read Also: അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രതി