ലഖ്‌നൗ: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പുതിയ കേസുമായി ഉത്തർപ്രദേശ് പോലീസ്. ഹത്രസിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് സിദ്ദീഖ് കാപ്പനേയും ഒപ്പം അറസ്‌റ്റിലായവരേയും പ്രതിചേർത്തിരിക്കുന്നത്.
എന്നാൽ, ഒക്‌ടോബർ നാലാം തിയ്യതി ആണ് ഈ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. അഞ്ചാം തിയ്യതിയാണ് സിദ്ദീഖും സുഹൃത്തുക്കളും അടങ്ങുന്ന സംഘം യുപിയിലേക്ക് പോയത്. സിദ്ദീഖ് സംസ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതിചേർക്കപ്പെട്ടതാണ് ശ്രദ്ധേയമായ കാര്യം.
ഉത്തർപ്രദേശിലെ മധുരയിൽ വെച്ച് സിദ്ദീഖ് കാപ്പനെ ഒക്‌ടോബർ അഞ്ചിനാണ് യു.പി പോലീസ് കസ്‌റ്റഡിയിലെടുത്തത്. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ്‌പോർട്ടൽ പ്രതിനിധിയുമാണ് ഇദ്ദേഹം. നേരത്തെ തത്സമയം, തേജസ് തുടങ്ങിയ ദിനപത്രങ്ങളിലും സിദ്ധീഖ് കാപ്പൻ പ്രവർത്തിച്ചിട്ടുണ്ട്.
Also Read: ഹത്രസ് കേസ്; അന്വേഷണ സംഘം ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെന്ന് പോലീസ് വ്യാഖ്യാനിക്കുന്ന അതീഖുർ റസ്‌മാൻ, മസൂദ് അഹമദ്, ആലം എന്നിവരും അറസ്‌റ്റിലായിരുന്നു. രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകര പ്രവർത്തനത്തിന് പണം സമാഹരിക്കൽ എന്നിവക്ക് പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളും പോലീസ് സിദ്ധിഖിനെതിരെയും ഒപ്പം അറസ്‌റ്റിലായവർക്ക് എതിരെയും ചുമത്തിയിട്ടുണ്ട്. സിദ്ദിഖിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് അടക്കം പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
സിദ്ദീഖിന്റെ അറസ്‌റ്റ്, സുപ്രീംകോടതി മാർഗരേഖയുടെ ലംഘനമാണെന്നും ഭരണഘടന ഉറപ്പ് നൽകുന്ന മാദ്ധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശത്തെയും ലംഘിക്കുന്നതാണ് പോലീസ് നടപടിയെന്നും ഉടൻ സിദ്ദിഖിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെയുഡബ്ള്യുജെ സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകിയിരുന്നു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?