കാസർഗോഡ്: നഗരത്തിലും ഉൾപ്രദേശങ്ങളിലും എടിഎമ്മുകളിൽ പണം പിൻവലിക്കാൻ എത്തുന്ന ആളുകൾ സാനിറ്റൈസർ ബോട്ടിലുകൾ സൂക്ഷിക്കുന്നില്ലെന്ന് പരാതി. ചില ബാങ്കുകൾ ഇക്കാര്യത്തിൽ കടുത്ത ജാഗ്രതക്കുറവാണ് കാണിക്കുന്നത്. കോവിഡ് വ്യാപനം ശക്‌തമായതോടെ ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ എന്നിവയുടെ എടിഎമ്മുകളിലെല്ലാം ഹാൻഡ് സാനിറ്റൈസർ സൂക്ഷിക്കാനും അണുനാശിനി തളിക്കാനും നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ മിക്ക എടിഎമ്മുകളിലും സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പികൾ മാത്രമാണ് ഉള്ളത്. ബാങ്ക് ശാഖകളുടെ സമീപത്തെ എടിഎമ്മുകളിൽ മാത്രമാണ് സാനിറ്റൈസർ സൂക്ഷിച്ചിരിക്കുന്നത്. നഗരപരിസരത്തെ പ്രധാന ജംഗ്‌ഷനുകളിൽ ഒന്നിന് സമീപത്തെ എടിഎമ്മിൽ ആഴ്‌ചകളായി സാനിറ്റൈസർ ഇല്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. മാർക്കറ്റുകളോടു ചേർന്ന എടിഎം സെന്റർ ആയതിനാൽ പച്ചക്കറികളും പലചരക്കുകളും വാങ്ങാനെത്തുന്നവർ കൂടുതലായി ഉപയോഗിക്കുന്ന എടിഎം കൗണ്ടറാണിത്.
ജാഗ്രത പാലിക്കുന്നവർ ഇവിടെ എത്തി എടിഎം ഉപയോഗിക്കാതെ മടങ്ങിപ്പോകുന്നു. അല്ലാത്തവർ യാതൊരു സുരക്ഷയുമില്ലാതെയാണ് ഈ എടിഎം ഉപയോഗിച്ച് മടങ്ങുന്നത്. അതേസമയം, എടിഎം കൗണ്ടറുകളിൽ സാനിറ്റൈസർ ബോട്ടിലുകൾ മോഷണം പോകുന്നത് പതിവാണെന്ന് ബാങ്കുകളും പരാതിപ്പെട്ടിട്ടുണ്ട്.
Also Read: കോവിഡ് നിയന്ത്രണം; എറണാകുളത്ത് പൊതുഗതാഗതം പ്രതിസന്ധിയിൽ