പാലക്കാട്: കഞ്ചിക്കോട് അജ്‌ഞാത സംഘം യുവാക്കളെ ക്രൂരമായി മർദ്ദിച്ചു റോഡിൽ ഉപേക്ഷിച്ചതായി പരാതി. തൃശൂർ വരന്തരപ്പള്ളി സ്വദേശികളായ നൗഷാദ്, ആഷിഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്. യുവാക്കളുടെ വാഹനവും മൊബൈൽ ഫോണുകളും അക്രമിസംഘം തട്ടിയെടുത്തു. കുഴൽപ്പണ സംഘമാണ് യുവാക്കളെ അക്രമിച്ചതെന്നാണ് സൂചന.
ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. ദേശീയ പാതയിൽ കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷൻ റോഡിലാണ് ആക്രമണം നടന്നത്. മൂന്ന് വാഹനങ്ങളിൽ എത്തിയ ആക്രമി സംഘം, ബെംഗളൂരുവിൽ നിന്ന് പ്ളൈവുഡ് കയറ്റിയെത്തിയ വാഹനത്തിൽ ഉണ്ടായിരുന്ന നൗഷാദ്, ആഷിഫ് എന്നിവരെ ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് പിടിച്ചിറക്കിയ ഇരുവരെയും അക്രമികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പിന്നീട് രണ്ടുപേരെയും രണ്ടു വാഹനങ്ങളിൽ കയറ്റി. ഒരാളുമായി വാഹനം പാലക്കാട് ഭാഗത്തേക്ക് പോയി. ഇയാളെ പിന്നീട് പാലക്കാട് കെഎസ്ആർടിസി സ്‌റ്റാൻഡിന് സമീപം ഇറക്കിവിട്ടു. രണ്ടാമനെ കയറ്റിയ സംഘം തൃശൂരിലേക്കുള്ള വഴിയിൽ വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിലും ഉപേക്ഷിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകളും അക്രമികൾ കവർന്നതായാണ് മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: കളക്‌ടർമാർക്ക് സ്‌ഥലംമാറ്റം; രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു