തിരുവനന്തപുരം: പ്രതിരോധ നടപടികൾ ആലോചിക്കാൻ ഇന്ന് കോവിഡ് ഉന്നതതല അവലോകന യോഗം ചേരും. സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചർച്ച ചെയ്യും. നാളത്തെ സമ്പൂർണ ലോക്ക്‌ഡൗണിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി.
കോവിഡ് പ്രതിരോധത്തിൽ പല രീതികളും പരീക്ഷിച്ചിട്ടും രോഗവ്യാപനം കുതിച്ചുയരുന്നത് എങ്ങനെയെന്ന് കൃത്യമായി മനസിലാക്കാൻ സർക്കാരിന് കഴിയുന്നില്ല. ടിപിആറിന് പകരം ഐപിആർ അടിസ്‌ഥാനമാക്കിയുള്ള അടച്ചിടൽ ഫലം കാണുന്നുണ്ടോ എന്ന് ഇന്നത്തെ യോഗം വിലയിരുത്തും. 19.22 ശതമാനമാണ് ഇന്നലത്തെ ടിപിആർ. രോഗബാധിതരുടെ എണ്ണം 32000 കടന്നു. ഓണക്കാലത്ത് നൽകിയ ഇളവുകളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
ഇഷ്‌ടം പോലെ എല്ലാവർക്കും പുറത്തിറങ്ങാനുള്ള സാഹചര്യം ആയിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് പൂർണമായൊരു അടച്ചിടൽ സാധ്യമല്ലെന്നാണ് പൊതുവിലയിരുത്തൽ. കൂടുതൽ വ്യാപനമുണ്ടാകുന്നത് വീടുകൾക്കുള്ളിൽ നിന്ന് തന്നെയെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. ഈ വാദം ഉയർത്തിയിട്ട് പുറത്ത് അടച്ചിടുന്നതിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെട്ടേക്കാനിടയുണ്ട്.
വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങളും അവലോകന യോഗത്തിലുണ്ടാകും. നാളത്തെ സമ്പൂർണ ലോക്ക്‌ഡൗണിൽ ഒരു വിട്ടുവീഴ്‌ചയും വേണ്ടെന്നാണ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.
Also Read: സ്വന്തം നിലയ്‌ക്ക് സിറോ സർവേ നടത്താൻ കേരളം