തിരുവനന്തപുരം: കേരളത്തിലും സിറോ സർവേ നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ആദ്യമായാണ് കേരളം സ്വന്തം നിലയ്‌ക്ക് സിറോ സർവേ നടത്തുന്നത്. കോവിഡ് ബാധ, വാക്‌സിൻ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്തുകയാണ് ലക്ഷ്യം.
18 വയസിന് മുകളിൽ പ്രായം ഉള്ളവരിലാണ് സർവേ നടത്തുക. അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിലും പഠനം നടത്തും. തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിങ്ങനെ തരംതിരിച്ചാകും പഠനം നടത്തുക. ഐസിഎംആർ നടത്തിയ സിറോ സർവേയിൽ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്‌ച സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും നടപ്പിലാക്കുക. അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്‌ച തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അത്യാവശ്യ യാത്രകള്‍ക്ക് അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഒരു ഇടവേളക്ക് ശേഷമാണ് സംസ്‌ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ വരുന്നത്. കഴിഞ്ഞ രണ്ട് ഞായറാഴ്‌ചകളിൽ സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ലായിരുന്നു. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുന്നത്.
ഓണത്തിന് മുന്നോടിയായി നൽകിയ ഇളവുകൾ കോവിഡ് കേസുകൾ കൂടാൻ കാരണമായി എന്ന വിലയിരുത്തലാണ് കഴിഞ്ഞ ആഴ്‌ചയിലെ വാരാന്ത്യ അവലോകന യോഗത്തിലുണ്ടായത്. ഹോം ക്വാറന്റെയ്ൻ നടപ്പാക്കുന്നതിലുണ്ടായ വീഴ്‌ചയും കോവിഡ് വ്യാപനം കൂടാൻ കാരണമായി. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ പലയിടത്തും വീഴ്‌ചയുണ്ടായെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചിരുന്നു.
Most Read: രാജ്യത്ത് റെക്കോർഡ് വാക്‌സിനേഷൻ; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 90 ലക്ഷംപേർ