ലക്നൗ : നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെയുള്ള ഓര്‍ഡിനന്‍സിന് ഉത്തര്‍പ്രദേശില്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്‌ഥാന ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ബില്ല് നേതൃത്വത്തില്‍ സ്‌റ്റേറ്റ് ക്യാബിനറ്റ് നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. ഇനിമുതല്‍ സംസ്‌ഥാനത്ത് ഒരാള്‍ക്ക് മതപരിവര്‍ത്തനം നടത്തണമെങ്കില്‍ മുന്‍കൂട്ടി സര്‍ക്കാരിനെ അറിയിച്ച് അനുമതി നേടണം.
നിര്‍ബന്ധിത മത പരിവര്‍ത്തന ബില്ല് 2020 ലൗ ജിഹാദിനെതിരെയാണ് കൊണ്ട് വരുന്നതെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നത്. എന്നാൽ ഓർഡിനൻസിൽ ലൗ ജിഹാദിനെ പറ്റി പറയുന്നില്ല. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പാസാക്കിയതോടെ ഇനി മുതല്‍ സംസ്‌ഥാനത്ത മതപരിവര്‍ത്തനം ആഗ്രഹിക്കുന്ന ആളുകള്‍ ഒരു മാസത്തിന് മുന്‍പ് ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ അപേക്ഷ നല്‍കി അനുമതി നേടണം. അല്ലാത്ത ആളുകള്‍ക്ക് മൂന്ന് മുതല്‍ ആറ് വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ഓര്‍ഡിനന്‍സ് വ്യക്‌തമാക്കുന്നു.
കൂടാതെ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ട് എന്ന ആരോപണം ഉണ്ടായാലും കേസെടുക്കാനും അഞ്ച് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷയായി ലഭിക്കാനും ഇടയാകും. കൂടാതെ വിവാഹത്തിനായി മാത്രം മതപരിവര്‍ത്തനം ചെയ്യുന്നതും ഇനി മുതല്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും. നിര്‍ബന്ധിത മത പരിവര്‍ത്തനം ജാമ്യമില്ലാത്ത കുറ്റമായാണ് ഓര്‍ഡിനന്‍സില്‍ വ്യക്‌തമാക്കുന്നത്. വിവാഹ ആവശ്യത്തിനായി മാത്രം മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി കണക്കാക്കും. കൂടാതെ വിവാഹ ശേഷം മതം മാറാന്‍ ആഗ്രഹിക്കുന്ന ആളുകളും മജിസ്ട്രേറ്റിന് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : ബിജെപിയുടെ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തെ ഭയമില്ല; ശിവസേന